TMJ
searchnav-menu
post-thumbnail

TMJ Daily

ഇറാഖിലേയും സിറിയയിലേയും ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടു

15 Mar 2025   |   1 min Read
TMJ News Desk

യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സൈന്യവും ഇറാഖി നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഇറാഖിലേയും സിറിയയിലേയും ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ കൊല്ലപ്പെട്ടുവെന്ന് ഇറാഖി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഇരുട്ടിന്റേയും ഭീകരതയുടേയും ശക്തികള്‍ക്കുമേല്‍ ഇറാഖികള്‍ മികച്ച വിജയം തുടരുന്നുവെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനി എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഭീകര സംഘത്തിന്റെ ഉപ ഖലീഫയായ അബ്ദുള്ള മാക്കി മോസ്ലെ അല്‍ റിഫായ് എന്ന അബു ഖദീജയാണ് കൊല്ലപ്പെട്ടത്. ഇറാഖിലേയും ലോകത്തിലേയും ഏറ്റവും അപകടകാരികളായ ഭീകരരില്‍ ഒരാളാണ് അബു ഖദീജയെന്ന് പ്രധാനമന്ത്രി പോസ്റ്റില്‍ പറഞ്ഞു.

ഇറാഖിലെ ഐസിസ് നേതാവ് കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തു. ഇറാഖി സര്‍ക്കാരിന്റേയും പ്രാദേശിക കുര്‍ദിഷ് സര്‍ക്കാരിന്റേയും സഹകരണത്തോടെ നമ്മുടെ ധൈര്യശാലികളായ യുദ്ധപോരാളികള്‍ അയാളെ വീഴ്ത്തിയെന്ന് ട്രംപ് പറഞ്ഞു. ശക്തിയിലൂടെ സമാധാനമെന്നും ട്രംപ് പോസ്റ്റ് ചെയ്തു.

പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അബു ഖദീജ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രിയിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച്ച മരണം സ്ഥിരീകരിക്കുകയും ചെയ്തു.

സിറിയന്‍, ഇറാഖി സമൂഹങ്ങള്‍ ഐഎസ് ഭീകരരെപ്പോലെയുള്ള പൊതുവായ വെല്ലുവിളികള്‍ നേരിടുന്നുവെന്ന് ഇറാഖി വിദേശകാര്യ മന്ത്രി ഫൗദ് ഹുസ്സൈന്‍ പറഞ്ഞു. ഐഎസിനെ നേരിടാന്‍ സിറിയയും ഇറാഖും തുര്‍ക്കിയും ജോര്‍ദാനും ലെബനനും സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനമായെന്നും ഈ സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഫൗദ് ഹുസൈന്‍ പറഞ്ഞു.


#Daily
Leave a comment