
ലെബനനിലും സിറിയയിലും ഗാസയിലും ആക്രമണം തുടർന്ന് ഇസ്രായേൽ; ആരോഗ്യപ്രവർത്തകർ ഉൾപ്പടെ കൊല്ലപ്പെട്ടു
ഇസ്രായേലിന്റെ ആക്രമണത്തിൽ പലസ്തീനിൽ ഏഴ് പേർ കൊല്ലപ്പെട്ടു. പലസ്തീനിലെ ഖാൻ യൂനുസിൽ നാല് പേരും, അഭയാർത്ഥി ക്യാമ്പായ ജബാലിയയിൽ മൂന്ന് പേരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പലസ്തീനിന് പുറമെ ലെബനൻ, സിറിയ എന്നീ രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും ഇസ്രായേൽ തുടരുകയാണ്. വടക്കൻ ഗാസയിലെ സ്കൂളുകളും ആശുപത്രികളും അടച്ചിടാൻ നിർബന്ധിതമായിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇസ്രായേലിൻ്റെ വ്യോമസേന ലെബനനിൽ നടത്തിയ ബോംബാക്രമണത്തിൽ അഞ്ച് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. സിറിയയിലെ ഹോംസ്, ഹമ പ്രവിശ്യകളിൽ നടത്തിയ ആക്രമണത്തിൽ ഒരു കാർ പ്ലാൻ്റിനും സൈനിക പ്രദേശത്തിനും കേടുപാടുകൾ സംഭവിച്ചു.
വെസ്റ്റ് ബാങ്കിൽ വെച്ച് അൽ അഖ്‌സ രക്തസാക്ഷി ബ്രിഗേഡിൻ്റെ നേതാവ് ഉൾപ്പെടെ നാല് പലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു. ഇതിനെ "ഭീരുത്വം നിറഞ്ഞ കൊലപാതകം" എന്ന് നബ്ലുസ് ഗവർണർ വിശേഷിപ്പിച്ചു.
ഗാസയിൽ 2023 ഒക്‌ടോബർ മുതൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 42,010 പേർ കൊല്ലപ്പെടുകയും 97,720 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.


