TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

റഫയില്‍ പലസ്തീനികള്‍ തിങ്ങിപ്പാര്‍ക്കുന്ന കൂടാരത്തില്‍ ബോംബിട്ട് ഇസ്രയേല്‍, 35 പേര്‍ കൊല്ലപ്പെട്ടു

27 May 2024   |   1 min Read
TMJ News Desk

കുടിയൊഴിപ്പിക്കപ്പെട്ടവരെ താമസിപ്പിക്കാന്‍ റഫയില്‍ നിര്‍മ്മിച്ച കൂടാര ക്യാമ്പിന് നേരെ നടന്ന ഇസ്രയേല്‍ ബോംബാക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജബാലിയ, നുസെറാത്ത്, ഗാസ സിറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ പലസ്തീന്‍ ഷെല്‍ട്ടറുകള്‍ക്ക് നേരെയും ഇസ്രയേല്‍ ബോംബാക്രമണം ഉണ്ടായിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ 160 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. 

ഇസ്രയേല്‍ ആക്രമണം ശക്തം

ഇസ്രയേല്‍ ആക്രമണം ശക്തമായതോടെ റഫയിലേക്കുള്ള ഭക്ഷണവിതരണം നിര്‍ത്തിവച്ചതായി യുണൈറ്റഡ് നേഷന്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സാധനങ്ങളുടെ ലഭ്യതക്കുറവും പ്രദേശത്തെ അരക്ഷിതാവസ്ഥയുമാണ് സഹായവിതരണം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് യുഎന്‍ പറയുന്നു. നിലവില്‍ ഒരുലക്ഷത്തിലധികം ആളുകള്‍ ഗാസയില്‍ രൂക്ഷമായ പട്ടിണി നേരിടുന്നതായും യുഎന്‍ അറിയിച്ചിരുന്നു.

ഗാസയിലേക്ക് കടല്‍മാര്‍ഗം സഹായങ്ങള്‍ എത്തിക്കാന്‍ അമേരിക്ക നിര്‍മിച്ച ഫ്ളോട്ടിങ് ബ്രിഡ്ജിലൂടെ രണ്ടുദിവസമായി ഒരു സഹായവും എത്തിയിട്ടില്ലെന്ന് യുഎന്‍ പറഞ്ഞു. പാലത്തിലൂടെ ആകെ 10 ട്രക്ക് സാധനങ്ങള്‍ മാത്രമാണ് ഇതുവരെ എത്തിയിട്ടുള്ളൂവെന്നും മനുഷ്യാവകാശ സംഘടനകള്‍ക്ക് സുരക്ഷിത സാഹചര്യം ഒരുക്കിയില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്നും 320 മില്യണ്‍ ഡോളറിന്റെ പദ്ധതി ഇല്ലാതാകുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. ഒരുകാലത്ത് ഈജിപ്ത് വഴിയുള്ള റഫ ക്രോസിംഗ് സഹായവിതരണത്തിനുള്ള പ്രധാന പാതയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മെയ് ആറ് മുതല്‍ ഇത് അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 35,984 പലസ്തീനികളാണ് മരിച്ചത്. 80,643 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. യുദ്ധത്തില്‍ 1,200 ഇസ്രയേല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും 250 പേര്‍ ബന്ദികളാക്കപ്പെട്ടതായും ഇസ്രയേല്‍ വ്യക്തമാക്കുന്നു.

 

#Daily
Leave a comment