
ഇറാനിലെ മൂന്ന് പ്രവിശ്യകളിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ
ഇറാനിലെ ടെഹ്റാൻ, ഖുസെസ്ഥാൻ, ഈലാം പ്രവിശ്യകളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. പുലർച്ചയോടെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ ഇസ്രായേൽ ലക്ഷ്യം വച്ചത് ഇറാന്റെ സൈനിക കേന്ദ്രങ്ങളെയാണ്. ഇസ്രായേലിന്റെ ആക്രമണം ഇറാൻ സ്ഥിരീകരിച്ചു. ഒക്ടോബർ ഒന്നിന് ഇസ്രായേലിന് നേരെയുള്ള ഇറാന്റെ ആക്രമണത്തിന് തിരിച്ചടിയായിരുന്നു ഇതെന്നു ഇസ്രായേൽ പറഞ്ഞു. ഇറാന്റെ തന്ത്രപ്രധാനമായ പല സൈനികകേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണം നടത്തിയെന്ന് ഇസ്രായേൽ അറിയിച്ചു.
ഇസ്രായേലിനും, ഇസ്രായേൽ പൗരർക്ക് നേരെയും ഇറാൻ ഭരണകൂടവും, ഇറാന്റെ പിന്തുണയുമുള്ള ശക്തികളുടെയും ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇസ്രായേലിന്റെ ആക്രമണമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സസ് (IDF) അവകാശപ്പെട്ടു. തങ്ങളുടെ യുദ്ധവിമാനങ്ങൾ സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇസ്രായേൽ അറിയിച്ചു. ഇസ്രായേലിനെതിരെയുള്ള ആക്രമണങ്ങൾക്ക് ഉപയോഗിച്ച ഇറാന്റെ മിസൈൽ നിർമ്മാണശാലകൾക്ക് നേരെയായിരുന്നു ആക്രമണമെന്നും ഐഡിഎഫ് പറഞ്ഞു. ഇറാന്റെ വ്യോമപ്രതിരോധ മിസൈലുകളെയും ആക്രമണങ്ങൾക്കിടയിൽ നേരിട്ടുവെന്ന് ഇസ്രായേൽ സമ്മതിച്ചു.
അതേസമയം ഇസ്രായേലിന്റെ ആക്രമണങ്ങളെ ചെറുക്കാനായെന്ന് ഇറാന്റെ ദേശീയ പ്രതിരോധ ആസ്ഥാനം അറിയിച്ചു. ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും, ആക്രമണത്തിൽ കൂടുതൽ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധനകളിലാണെന്നും ഇറാൻ പറഞ്ഞു. ഇറാനെതിരെയുള്ള ഇസ്രായേലിന്റെ തിരിച്ചടിക്ക് യുഎസ് നേരത്തെതന്നെ പിന്തുണ അറിയിച്ചിരുന്നു.
ഇസ്രായേലിനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങൾക്ക് ആനുപാതികമായിട്ടുള്ള, സാധാരണ പൗരരെ അധികം ബാധിക്കാത്ത ആക്രമണമാണ് ഇസ്രായേൽ നടത്തിയതെന്ന് യുഎസ് പ്രതിനിധി പറഞ്ഞു. ഇതോടെ ഇസ്രായേലും ഇറാനും ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും യുഎസ് പ്രതിനിധി പറഞ്ഞു. ഇതിന് ശേഷവും ആക്രമണം നടത്താനാണ് ഇറാന്റെ പദ്ധതിയെങ്കിൽ ഇസ്രായേലിന്റെ തിരിച്ചടികൾക്ക് തങ്ങൾ നിരുപാധികം പിന്തുണ നൽകുമെന്നും യുഎസ് പ്രതിനിധി കൂട്ടിച്ചേർത്തു. ഗാസ, ലെബനൻ എന്നിവിടങ്ങളിൽ ഇസ്രായേലിന്റെ ആക്രമണങ്ങൾ രൂക്ഷമായതിനു ശേഷമാണ് ഇസ്രായേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്.