TMJ
searchnav-menu
post-thumbnail

TMJ Daily

ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍

18 Oct 2024   |   1 min Read
TMJ News Desk

ഗാസയില്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിനെ  വധിച്ചതായി ഇസ്രായേല്‍ അറിയിച്ചു. തെക്കന്‍ ഗാസയില്‍ ബുധനാഴ്ച സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു. 'മൃതദേഹം തിരിച്ചറിയാനുള്ള പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം, യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

സിന്‍വാര്‍ മരിച്ചുവെന്ന് പറഞ്ഞ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേലിന്റെ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗാസയില്‍ നിന്നും ബന്ദികളെ തിരികെ കൊണ്ടുവരുന്നതുവരെ ഇസ്രായേല്‍ പൂര്‍ണ്ണ ശക്തിയോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് തിന്മയ്ക്ക് ഒരു പ്രഹരമേറ്റു, പക്ഷേ ഞങ്ങളുടെ ദൗത്യം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല', നെതന്യാഹു റെക്കോര്‍ഡ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിന്റെ അവകാശവാദങ്ങളോട് ഹമാസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ഗാസയ്‌ക്കെതിരെ യുദ്ധം നടത്തുകയും 42,000 ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തു. തെക്കന്‍ ഇസ്രായേലില്‍ ഹമാസിന്റെ നേതൃത്വത്തില്‍ 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തില്‍ 1,139 പേര്‍ കൊല്ലപ്പെട്ടിരുന്നു.

സിന്‍വാര്‍ കൊല്ലപ്പെട്ടത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം സൈനികവും, ധാര്‍മ്മികവുമായ വലിയ നേട്ടമാണെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയും ഇസ്രായേല്‍ കാറ്റ്‌സും പറഞ്ഞു. ബന്ദികളെ ഉടനടി മോചിപ്പിക്കാനും ഗാസയില്‍ ഒരു പുതിയ യാഥാര്‍ത്ഥ്യത്തിലേക്ക് നയിക്കുന്ന മാറ്റം കൊണ്ടുവരാനും സിന്‍വാറിന്റെ കൊലപാതകം അവസരമൊരുക്കുന്നുവെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.

ഗാസയില്‍ തങ്ങള്‍ നടത്തിയ ദൗത്യത്തില്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേല്‍  അധികൃതർ ഇന്ന് പുലര്‍ച്ചെ ദേശീയ സുരക്ഷാ സംഘത്തെ അറിയിച്ചെന്നും സിന്‍വാര്‍ മരിച്ചതായി ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചെന്നും പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിനും ഇത് നല്ല ദിവസമാണെന്നും ഒരു പ്രസ്താവനയില്‍ പറഞ്ഞു.

1988-ല്‍ ഇസ്രായേല്‍ അറസ്റ്റു ചെയ്ത സിന്‍വാര്‍ 22 വര്‍ഷത്തിലധികം നീണ്ട തടവ് ജീവിതത്തിനു ശേഷം 2011 ലാണ് മോചിതനാവുന്നത്. ഹമാസ് തട്ടിക്കൊണ്ടുപോയ ഒരു ഇസ്രായേലി പട്ടാളക്കാരനെ മോചിപ്പിക്കുന്നതിന് വേണ്ടി ഇസ്രായേലി ജയിലുകളിലുള്ള 1,000-ലധികം പലസ്തീനി തടവുകാരെ വിട്ടയച്ചിതിന്റെ കൂട്ടത്തിലാണ് സിന്‍വാറും മോചിതനായത്. ഒക്ടോബര്‍ 7 -ലെ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് 62 കാരനായ സിന്‍വാര്‍ അറിയപ്പെടുന്നത്. ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനില്‍ ജൂലൈയില്‍ നടന്ന ആക്രമണത്തില്‍ ഹമാസ് നേതാവായ ഇസ്മായില്‍ ഹാനിയ കൊല്ലപ്പെട്ടതിന് ശേഷം സിന്‍വാര്‍ ആയിരുന്നു ഹമാസ് നേതാവ്.


#Daily
Leave a comment