
ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം, ആറ് പേർ കൊല്ലപ്പെട്ടു
തങ്ങളുടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതില്‍ തിരിച്ചടിച്ച് ഇസ്രയേല്‍. മധ്യബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ ബെയ്‌റൂട്ടിലെ ഹിസ്ബുല്ലയുടെ കെട്ടിടം ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയത്.
അതേസമയം മേഖലയില്‍ സമാധാനത്തിന് ശ്രമിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രായേല്‍ വിലക്കി. സംഘഷത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഗുട്ടറസ് രംഗത്തെത്തിയിരുന്നു. പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ മേഖലയെ നരകതുല്യമാക്കിയെന്നും സാഹചര്യം മോശമെന്നതില്‍ നിന്ന് വളരെ മോശമെന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്നും ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നുമായിരുന്നു ഗുട്ടറസിന്റെ പ്രതികരണം.
ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ദുഷ്ടശക്തികളുടെ കേന്ദ്രബിന്ദുവായ ഇറാനെതിരെ ദുഷ്‌കരമായ യുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്ന് സൈനികരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെയാണ് ബെയ്‌റൂട്ടില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. തെക്കന്‍ ലെബനനില്‍ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രയേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.