
സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസ് അടക്കം അനവധി സ്ഥലങ്ങളില്‍ ഇസ്രായേല്‍ വ്യോമ ബോംബാക്രമണം നടത്തി. രാജ്യത്തെ സൈനിക കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ടുദിവസമായി നൂറിലധികം ആക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയതായി യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു.
പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇസ്രായേല്‍ രാസായുധ നിര്‍മ്മാണ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് നിരീക്ഷകര്‍ കരുതുന്നു. അസാദ് ഭരണകൂടം പുറത്തായശേഷം ആയുധങ്ങള്‍ ഭീകരരുടെ കൈകളില്‍ എത്തുന്നത് തടയുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇസ്രായേല്‍ പറയുന്നു.
ഡമാസ്‌കസില്‍ ഇറാന്റെ ശാസ്ത്രജ്ഞര്‍ റോക്കറ്റ് വികസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത് അടക്കമുള്ള ഇടങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തി. സിറിയയിലെ രാസായുധങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് യുഎന്നിന്റെ രാസായുധ വിഭാഗം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാസായുധങ്ങളുടെ ഉപയോഗം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സിറിയയില്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസാദിന്റെ പക്കല്‍ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്ന രാസായുധങ്ങള്‍ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എത്ര അളവില്‍ ഉണ്ടെന്നും അറിയില്ല.
2013-ല്‍ ഡമാസ്‌ക്കസിന്റെ പ്രാന്തപ്രദേശങ്ങളില്‍ 1400 പേരുടെ മരണത്തിന് ഇടയാക്കിയ സറിന്‍ എന്ന രാസായുധം പ്രയോഗിച്ച് ഒരു മാസത്തിനകം സിറിയ രാസായുധ നിരോധന ഓര്‍ഗനൈസേഷന്റെ രാസായുധ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവച്ചിരുന്നു.
ബാഷര്‍ അല്‍-അസാദ് ഭരണകൂടത്തിന്റെ വീഴ്ച്ചയ്ക്കുശേഷമുള്ള സിറിയയിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച്ച യോഗം ചേര്‍ന്നിരുന്നു. സിറിയയുടെ ഐക്യം, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ കൗണ്‍സിലിന് ഏകാഭിപ്രായമാണ് ഉള്ളതെന്ന് റഷ്യന്‍ യുഎന്‍ അംബാസിഡര്‍ വാസിലി നെബെന്‍സിയ പറഞ്ഞു.