
ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം; 300ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു
പാലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ കുഞ്ഞുങ്ങള്‍ അടക്കം 300ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു. ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിക്കുന്നതിനായി ജനങ്ങള്‍ക്കുമേല്‍ ഇസ്രായേല്‍ വഞ്ചനാപരമായ ആക്രമണം നടത്തിയെന്ന് ഹമാസ് പറഞ്ഞു. ജനുവരി 19 മുതല്‍ ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുകയാണ്. ആക്രമണം നടത്തുന്ന കാര്യം ഇസ്രായേല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ വിപുലീകരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ മുന്നേറ്റം ഉണ്ടാകാത്തത് കാരണമാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തില്‍ ഇതുവരെ 48,577 പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ആരോഗ്യമന്ത്രി പറഞ്ഞു. 1,12,041 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം, ഗാസയിലെ സര്‍ക്കാരിന്റെ മാധ്യമ ഓഫീസ് മരണ സംഖ്യ 61,700 ആയി അപ്‌ഡേറ്റ് ചെയ്തു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് കരുതുന്നതായി അവര്‍ പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1,139 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് 200ല്‍ അധികം പേരെ ബന്ദികളാക്കുകയും ചെയ്തു.
ഇസ്രായേല്‍ ഇന്ന് ജനസാന്ദ്രത കൂടിയ നഗര മേഖലകളിലും താല്‍ക്കാലിക സ്‌കൂളുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും വീട് നഷ്ടപ്പെട്ടവര്‍ അഭയം പ്രാപിച്ചിരിക്കുന്ന ടെന്റുകളിലും ആക്രമണം നടത്തി.
രണ്ടാഴ്ച്ചയായി ഇസ്രായേല്‍ ഗാസയിലേക്ക് ദുരിതാസ്വാസ വസ്തുക്കള്‍ കടത്തി വിടുന്നുണ്ടായിരുന്നില്ല. അതിന് പിന്നാലെയാണ് ആക്രമണം. ഗാസയില്‍ അവശേഷിക്കുന്ന ബന്ദികളെ വിട്ടയക്കാനുള്ള ആവര്‍ത്തിച്ചുള്ള ആവശ്യത്തിന് ഹമാസ് ചെവികൊടുക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.