
ബെയ്‌റൂട്ടിലും ഗാസയിലും ഇസ്രായേൽ ആക്രമണം; കുട്ടികളടക്കം 51 പേർ കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ബെയ്‌റൂട്ടിലും, ഗാസയിലും കുട്ടികളുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ നാല് പാർപ്പിട സമുച്ചയങ്ങൾ തകർന്ന് വൻ നാശമാണ് സംഭവിച്ചത്. ആക്രമണത്തിൽ 36 പേർ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുട്ടികളും, രണ്ട് സ്ത്രീകളും ഉൾപ്പെടെ 25 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. യുദ്ധങ്ങളിൽ തകർന്ന വടക്ക് പ്രദേശങ്ങളെല്ലാം പൂർണമായും കയ്യടക്കാനുള്ള ശ്രമത്തിലാണ് ഇസ്രായേൽ സൈന്യം.
ഗാസയെപ്പോലെ ഇനി ലെബനനും ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗാസയിലെ കമാൽ അദ്വാൻ, ഇന്തോനേഷ്യൻ, അൽ-അവ്ദ ആശുപത്രികളോട് 24 മണിക്കൂറിനുള്ളിൽ രോഗികളെയും ആരോഗ്യ ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കുവാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു.
2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 41,965 പേരാണ് കൊല്ലപ്പെട്ടത്. 97,590 പേർക്ക് പരിക്കേൽക്കുകയും ചെയ്തതു.