.jpg)
ബെയ്‌റൂട്ടിൽ ഇസ്രായേലിന്റെ കനത്ത ആക്രമണം
ഇസ്രായേലിൽ ഹമാസ് ആക്രമണത്തിന് ഒരു വർഷമാകാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ ഇസ്രായേൽ, ഗാസയിലും ലെബനനിലും രൂക്ഷമായ ആക്രമണം നടത്തി. ഞായറാഴ്ച വൈകിയും തിങ്കളാഴ്ചയുമായാണ് ബോംബാക്രമണം നടന്നത്. ലെബനൻ തലസ്ഥാനത്തിന് ചുറ്റും 30 ലധികം ആക്രമണങ്ങൾ നടന്നതായി ലെബനൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം ഞായറാഴ്ച ഹിസ്ബുല്ല വിക്ഷേപിച്ച റോക്കറ്റുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇസ്രായേലിലെ ഹൈഫയിൽ പതിച്ചു. ഹൈഫയിലും ടിബീരിയാസ് നഗരത്തിലും റോക്കറ്റ് ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു. ഇസ്രായേലിലെ മൂന്നാമത്തെ വലിയ നഗരമാണ് ഹൈഫ.
ഫാദി-1 മിസൈലുകൾ ഹൈഫയുടെ തെക്ക് സൈനിക പ്രദേശത്തെ ലക്ഷ്യം വച്ചതായി ഹിസ്ബുല്ല പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരെ കഴിഞ്ഞ മാസം ഇസ്രായേൽ കുത്തനെ ആക്രമണം വർധിപ്പിച്ചിരുന്നു. ലെബനൻ തലസ്ഥാനത്തെ ഏറ്റവും തീവ്രമായ ബോംബാക്രമണമാണ് കഴിഞ്ഞ ദിവസം ബെയ്റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നടന്നത്. ബെയ്റൂട്ടിലുടനീളം ഇസ്രായേൽ വ്യോമാക്രമണം നടത്തി.
ബെയ്‌റൂട്ടിലെ ഹിസ്ബുല്ലയുടെ ഇൻ്റലിജൻസ് ആസ്ഥാനത്തിനും, ആയുധ സംഭരണ കേന്ദ്രങ്ങൾക്കും നേരെ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തെക്കൻ ലെബനനിലും ബെക്കാ മേഖലയിലും ഹിസ്ബുല്ലയെ ലക്ഷ്യമാക്കി ആക്രമണങ്ങൾ നടന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബർ ഏഴിന്, ഗാസയിൽ നിന്ന് ഹമാസിൻ്റെ നേതൃത്വത്തിലുള്ളവർ ഇസ്രായേലിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നു. അന്നത്തെ ഹമാസ് ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 250 ലധികം പേരെ ബന്ദികളാക്കിയതായും ഇസ്രായേൽ കണക്കുകൾ വ്യക്തമാക്കുന്നു.
അവർ ഗാസയിൽ ഒരു ഇസ്രായേലി ആക്രമണത്തെ പ്രകോപിപ്പിച്ചു, അത് ജനസാന്ദ്രതയുള്ള തീരപ്രദേശം നശിപ്പിച്ചു , ഏകദേശം 42,000 ആളുകളെ കൊന്നൊടുക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ അധികൃതർ പറഞ്ഞു.
ഇസ്രായേൽ-പലസ്തീൻ യുദ്ധത്തിന്റെ വാർഷിക തലേന്ന് ലോകത്തെമ്പാടും യുദ്ധവിരുദ്ധ റാലി നടന്നിരുന്നു.


