TMJ
searchnav-menu
post-thumbnail

PHOTO | ISRO.IN

TMJ Daily

പറന്ന് പൊങ്ങി ചന്ദ്രയാന്‍-3; വീണ്ടും ചരിത്രത്തിലിടം നേടാന്‍ ഇന്ത്യ

14 Jul 2023   |   2 min Read
TMJ News Desk

ലോകം ഉറ്റു നോക്കിയിരുന്ന ഐഎസ്ആര്‍ഒ യുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണദൗത്യം വിജയം. 14 ന് ഉച്ചയ്ക്ക് 2.35ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നു. വിക്ഷേപണ വാഹനമായ എല്‍വിഎം-3 എം 4 ലാണ് ഈ ചരിത്രദൗത്യം സാധ്യമായത്. 

ചന്ദ്രയാന്‍-3 വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചിരുന്നു. ജൂലൈ 13 ന് വിക്ഷേപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ചന്ദ്രനില്‍ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ആഗസ്റ്റ് 23 ആണെന്ന് കണ്ടെത്തിയതോടെ വിക്ഷേപണത്തീയതിയില്‍ മാറ്റംവരുത്തുകയായിരുന്നു. വിക്ഷേപണശേഷം 40 ദിവസം കഴിഞ്ഞാകും ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുക. ചന്ദ്രയാന്‍-3 പര്യവേക്ഷണത്തോടെ ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി മാറാനൊരുങ്ങുകയാണ് ഇന്ത്യ. ഇതിനുമുന്‍പ് ഈ നേട്ടം കൈവരിച്ച രാജ്യങ്ങളാണ് അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍.

ലോകത്തിന്റെ നെറുകയില്‍ രാജ്യം

ചന്ദ്രയാന്‍-2 ന് സാധിക്കാത്തത്, മൂന്നാം ദൗത്യത്തില്‍ പൂര്‍ത്തിയാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ശാസ്ത്രസംഘം. ചാന്ദ്രരഹസ്യം തേടിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ ദൗത്യമാണിത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന ദൗത്യമാണിത്. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങള്‍, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യംവയ്ക്കുന്നത്.

ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷണത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ലോഞ്ച് വെഹിക്കിള്‍ ജി.എസ്.എല്‍.വി മാര്‍ക്ക്-3 യിലാണ് ചന്ദ്രയാന്‍ പേടകം കുതിച്ചുയര്‍ന്നത്. വിക്ഷേപണം കഴിഞ്ഞ് 22-ാം മിനിറ്റില്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്ന പേടകം സ്വതന്ത്രമായി ഭൂമിയെ വലയം ചെയ്യാന്‍ തുടങ്ങി. അഞ്ചുതവണ ഭൂമിയെ ഭ്രമണം ചെയ്തതിനുശേഷം, വീണ്ടും ചന്ദ്രന്റെ കാന്തികവലയത്തിലേക്ക് മടങ്ങും. ചന്ദ്രനില്‍ ഭ്രമണപഥം ഉറപ്പിച്ചശേഷം നിര്‍ണായകമായ സോഫ്റ്റ് ലാന്റിങ് ആഗസ്റ്റ് 23 നായിരിക്കും. 

ചന്ദ്രയാന്‍ ദൗത്യശ്രേണിയുടെ ഭാഗമായിട്ടുള്ള ചന്ദ്രയാന്‍-3 ലൂടെ, സോഫ്റ്റ് ലാന്‍ഡിങ് വഴി ചന്ദ്രോപരിതലത്തിലെത്തി ചേരാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതുമൂലം സോഫ്റ്റ് ലാന്‍ഡിംഗിലുള്ള ഇന്ത്യയുടെ കഴിവ് ലോകത്തിന് മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനാകുമെന്നും കരുതുന്നു. ചന്ദ്രോപരിതലത്തിലുള്ള ലാന്‍ഡിങിനുശേഷം, ആറ് ചക്രങ്ങളുള്ള റോവര്‍ പുറത്തുവരികയും, റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന ഒന്നിലധികം ക്യാമറകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്യും. 14 ദിവസമാണ് റോവറിന്റെ പ്രവര്‍ത്തന ദൈര്‍ഘ്യം. റോവറില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ മുഖേനയാണ് പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് ലഭിക്കുന്നത്. നിലവിലെ പുരോഗതികളെ ആസ്പദമാക്കിയാല്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ ബഹിരാകാശ മേഖല ഒരു ട്രില്ല്യന്‍ ഡോളര്‍ വിലമതിക്കുന്ന സമ്പദ്‌വ്യവസ്ഥയായി തീരുമെന്ന് ഇതിനോടകം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. 

ചന്ദ്രയാന്‍ ദൗത്യങ്ങള്‍

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ചന്ദ്രയാന്‍-1, 2008 ഒക്ടോബര്‍ 22ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രന്റെ കെമിക്കല്‍, മിനറോളജിക്കല്‍, ഫോട്ടോ-ജിയോളജിക്കല്‍ മാപ്പിംഗിനായി ചന്ദ്രോപരിതലത്തില്‍ നിന്ന്, 100 കിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ വലംവയ്ക്കുന്നതായിരുന്നു പേടകം. ഇന്ത്യ, അമേരിക്ക, യുകെ, ജര്‍മനി, സ്വീഡന്‍, ബള്‍ഗേറിയ എന്നിവിടങ്ങളില്‍ നിര്‍മിച്ച 11 ശാസ്ത്രീയ ഉപകരണങ്ങള്‍ പേടകത്തിലുണ്ടായിരുന്നു. ഉപഗ്രഹം ചന്ദ്രനു ചുറ്റും 3,400-ലധികം ഭ്രമണപഥങ്ങള്‍ നടത്തുകയുണ്ടായി. 2009 ഓഗസ്റ്റ് 29-ന് പേടകവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതോടെ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുകയാണുണ്ടായത്. ആസൂത്രണം ചെയ്ത രണ്ട് വര്‍ഷത്തിലെ 312 ദിവസം ചന്ദ്രയാന്‍-1 പ്രവര്‍ത്തിക്കുകയും ലക്ഷ്യങ്ങളുടെ 95% കൈവരിക്കുകയും ചെയ്തു. ചന്ദ്രനിലെ മണ്ണില്‍ ജലതന്മാത്രകളുടെ വ്യാപകമായ സാന്നിധ്യമാണ് ചന്ദ്രയാന്‍-1 ന്റെ ഏറ്റവും വലിയ കണ്ടെത്തല്‍.

ഐ.എസ്.ആര്‍.ഒ ചരിത്രത്തില്‍ ചന്ദ്രയാന്‍-2 ദൗത്യം മുന്‍ ദൗത്യങ്ങളെ അപേക്ഷിച്ച് വളരെ സുപ്രധാനവും സങ്കീര്‍ണവുമായിരുന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത മേഖലയായ, ദക്ഷിണധ്രുവം പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. 22 ജൂലൈ 2019 ലാണ് ചന്ദ്രയാന്‍-2 വിക്ഷേപിച്ചത്. പക്ഷേ, സെപ്റ്റംബറില്‍ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പ്പെട്ട വിക്രം ലാന്‍ഡറിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 500 മീറ്റര്‍ അകലെ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു. ഇതിനുശേഷം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു. ഏഴു വര്‍ഷത്തെ ആയുസ്സായിരുന്നു ചന്ദ്രയാന്‍-2 ദൗത്യത്തിന് പ്രതീക്ഷിച്ചിരുന്നത്.


#Daily
Leave a comment