TMJ
searchnav-menu
post-thumbnail

TMJ Daily

ജമ്മു കാശ്മീര്‍ തെരഞ്ഞെടുപ്പ്; പുതുക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

26 Aug 2024   |   1 min Read
TMJ News Desk

മ്മുകാശ്മീരിലെ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പുതുക്കിയ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി. പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ആദ്യം പുറത്തിറക്കിയ പട്ടിക പിന്‍വലിച്ചത്. 44 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടത്. പിന്‍വലിച്ച ശേഷം 15 പേരുടെ പട്ടിക പുറത്തുവിട്ടു. 

കാശ്മീരില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും ജമ്മുവില്‍ നിന്നുള്ള 36 സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെട്ട റദ്ദാക്കിയ പട്ടിക ജമ്മുവിലെ ബിജെപി ഓഫീസില്‍ പ്രതിഷേധത്തിന് കാരണമായി.  ബിജെപിയില്‍ ചേരാന്‍ പാര്‍ട്ടിവിട്ട മുന്‍ മന്ത്രിമാരായ ചൗധരി സുല്‍ഫിക്കര്‍, മുന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സയ്യിദ് മുഷ്താഖ് ബുഖാരി, മുന്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നിയമസഭാംഗം മുര്‍തുസ ഖാന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. പാര്‍ട്ടി വിശ്വസ്തരെ അവഗണിക്കുന്നുവെന്നായിരുന്നു പ്രധാനമായും ഉയര്‍ന്നുവന്ന വിമര്‍ശനം. 

45 പേരുടെ പട്ടികയില്‍ പ്രധാനപ്പെട്ട മൂന്ന് നേതാക്കളുടെ പേരുകള്‍ ഇല്ലാതിരുന്നതും ചര്‍ച്ചയായി. ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന, മുന്‍ ഉപമുഖ്യമന്ത്രിമാരായ നിര്‍മല്‍ സിങ്, കവീന്ദര്‍ ഗുപ്ത എന്നിവരുടെ അസാന്നിദ്ധ്യമാണ് ശ്രദ്ധിക്കപ്പെട്ടത്. അതേസമയം കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിങിന്റെ സഹോദരന്‍ ദേവേന്ദ്ര റാണ ആദ്യ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് ബിജെപിയില്‍ എത്തിയതാണ് അദ്ദേഹം.

2014 ന് ശേഷം നടക്കുന്ന ജമ്മു കാശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളിലായി മൂന്ന് ഘട്ടമായാണ് നടക്കുക. വോട്ടെണ്ണല്‍ ഒക്ടോബര്‍ 4 ന് നടക്കും. ജമ്മു കാശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ അന്തിമമാക്കാന്‍ ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു.


#Daily
Leave a comment