
ജമ്മുകശ്മീർ പ്രളയം: 100ലധികം പേരെ കാണാനില്ല
ജമ്മുകശ്മീരിലെ കിഷ്ത്വാറിലെ പ്രളയത്തിൽ 60 മരണം. ഇതുവരെ 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 100ലധികം പേരെ കാണാതായതാണ് റിപ്പോർട്ട്. സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരിൽ അധികവും മചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള തീർഥാടകരാണെന്ന് ജമ്മു പൊലീസ് പറഞ്ഞു.
അപകടത്തിൽ ഒരു സി ഐ എസ് എഫ് ജവാൻ കൊല്ലപ്പെട്ടു. ഇതുവരെ 150ലധികം പേരെ സൈന്യം രക്ഷപ്പെടുത്തി. പ്രദേശത്ത് റോഡുകൾ ഇല്ലാത്തത് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നുണ്ട്.
കുടുങ്ങിക്കിടക്കുന്നവരെ എത്രയും പെട്ടന്ന് രക്ഷപെടുത്താൻ ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കാൻ, കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് കുമാർ ശർമ്മ ഉത്തരവിട്ടു.
കിഷ്ത്വാർ ജില്ലയിലെ വിദൂര മേഖലയായ ചഷോതിയിലാണ് ഇന്നലെ ഉച്ചക്ക് മേഘവിസ്ഫോടനത്തെ തുടർന്ന് പ്രളയം ഉണ്ടായത്. ചഷോതി ഗ്രാമം വരെയാണ് വാഹനസൗകര്യമുള്ളത്. ഇവിടെ നിന്ന് 8 കിലോമീറ്ററിലധികം നടന്നാണ് തീർത്ഥാടകർ ക്ഷേത്രത്തിൽ എത്തുക. നടവഴികൾ എല്ലാം പ്രളയത്തിൽ ഒലിച്ചുപോയി.


