
അപൂർവ ധാതു കരാറിൽ ഒപ്പ് വച്ച് ജപ്പാനും അമേരിക്കയും
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, ജാപ്പനീസ് പ്രധാനമന്ത്രി സനെ തകായിച്ചിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ അപൂർവ ധാതു കരാറിൽ ഒപ്പ് വച്ചു. ട്രംപിന്റെ ഏഷ്യ പര്യടനത്തിനിടെയാണ് ജപ്പാൻ സന്ദർശിക്കുകയും തകായിച്ചിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. അമേരിക്കയിലേക്കുള്ള അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പടുത്തിയ സാഹചര്യത്തിലാണ് അമേരിക്ക-ജപ്പാൻ ധാതു കരാർ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.
ചൈനയ്ക്ക്മേൽ അമേരിക്ക ഏർപ്പെടുത്തിയ തീരുവയ്ക്ക് മറുപടി എന്ന രീതിയിലാണ് ചൈന അപൂർവ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ട് വന്നത്. ലോകത്തിൽ തന്നെ അപൂർവ ധാതുക്കളുടെ 70% നിക്ഷേപവും, 90% സംസ്കരണവും നടക്കുന്നത് ചൈനയിലാണ്. അമേരിക്കയും വലിയ രീതിയിൽ ചൈനയെയാണ് അപൂർവ ധാതുക്കൾക്കായി ആശ്രയിച്ചിരുന്നത്. ഉയർന്ന നിലവാരമുള്ള 16 മില്യൺ ടൺ അപൂർവ ധാതുക്കളുടെ നിക്ഷേപമുള്ള ജപ്പാനുമായി കരാറിൽ ഏർപ്പെടുന്നതിലൂടെ ചൈനീസ് നിയന്ത്രണങ്ങൾക്ക് മറുപടി നൽകാം എന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്.


