.jpg)
യുഎസിലെ അനധികൃത തൊഴിലാളിയായിരുന്നു ഇലോൺ മസ്കെന്ന് ജോ ബൈഡൻ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിടെ കുടിയേറ്റക്കാർക്കെതിരെയുള്ള ഇലോൺ മസ്കിന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ജോ ബൈഡൻ. ഒരു കാലത്ത് മസ്കും യുഎസിൽ ഒരു അനധികൃത തൊഴിലാളിയായിരുന്നുവെന്ന് ബൈഡൻ ഓർമ്മിപ്പിച്ചു. ദക്ഷിണാഫ്രിക്കയിൽ ജനിച്ച് വളർന്ന ഇലോൺ മസ്ക് വിദ്യാർത്ഥി വിസയിലാണ് യുഎസിലേക്ക് വന്നത്.
“ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ഒരുകാലത്ത് യുഎസിലെ അനധികൃത തൊഴിലാളിയായിരുന്നു. സ്റ്റുഡന്റ് വിസയിൽ യുഎസിൽ എത്തിയ മസ്ക് കോളേജിൽ പോയിരുന്നില്ല. അങ്ങനെ നിയമലംഘനം നടത്തുകയായിരുന്നു മസ്ക്. അങ്ങനെ ചെയ്ത ഒരാൾ എങ്ങനെയാണ് അനധികൃത കുടിയേറ്റക്കാർക്കെതിരെ സംസാരിക്കുന്നത്?” ബൈഡൻ ചോദിച്ചു. പിറ്റ്സ്ബർഗിലെ യൂണിയൻ ഹാളിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി കമല ഹാരിസിന്റെ പ്രചാരണത്തിനിടെയാണ് ബൈഡൻ മസ്കിനെ നിശിതമായി വിമർശിച്ചത്.
ദി വാഷിങ്ടൺ പോസ്റ്റാണ് സ്റ്റുഡന്റ് വിസയിൽ മസ്ക് എത്തിയതിന് ശേഷമുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കമ്പനി രേഖകളും, കോടതി രേഖകളുമെല്ലാം ഉദ്ധരിച്ചാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. 1995ൽ കാലിഫോർണിയയിൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ബിരുദത്തിനായി എത്തിയ മസ്ക് കോഴ്സുകൾക്കൊന്നും ചേരാതെ സ്റ്റാർട്ടപ്പ് തുടങ്ങാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിക്കുകയാണെന്നും, ഇതിന് സഹായമാകുന്നത് ബൈഡന്റെ നയങ്ങളാണെന്നുമാണ് റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണക്കുന്നവരുടെ വാദങ്ങൾ. നവംബറിലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന് മസ്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബൈഡന്റെ വിമർശനങ്ങളെയെല്ലാം ഇലോൺ മസ്ക് തള്ളിക്കളഞ്ഞു. യുഎസിൽ തൊഴിലെടുക്കാൻ തനിക്ക് അനുമതി ലഭിച്ചിരുന്നുവെന്നും ബൈഡൻ ‘പാവ’(puppet) നുണ പറയുകയാണെന്നും മസ്ക് എക്സിൽ അവകാശപ്പെട്ടു. യുഎസ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനായി 70 മില്യൺ ഡോളറിലധികം സംഭാവന മസ്ക് നൽകിയിട്ടുണ്ട്. താൻ അധികാരത്തിൽ വന്നാൽ, സർക്കാരിൽ മസ്കിന് തസ്തികയുണ്ടാകുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.