
കളർകോട് അപകടം, ഓവർലോഡും വണ്ടിയുടെ കാലപ്പഴക്കവും ആഘാതം കൂട്ടിയെന്ന് ആർടിഒ
കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ ആഘാതം കൂട്ടിയത് ഓവർലോഡും വണ്ടിയുടെ കാലപ്പഴക്കവുമെന്ന് ആലപ്പുഴ ആർടിഒ. ദേശീയപാതയിൽ കളർകോട് ചങ്ങനാശേരിമുക്ക് ജംഗ്ക്ഷനിലാണ് അപകടമുണ്ടായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന 5 മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു.
10 വർഷത്തിലധികം പഴക്കമുള്ള വണ്ടിയിലായിരുന്നു വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്നത്. 11 പേരടങ്ങുന്ന സംഘം മടിയിലൊക്കെ ഇരുന്നാവാം സഞ്ചരിച്ചിരുന്നത്. ഇതെല്ലാം അപകടത്തിന്റെ ആഘാതം കൂട്ടിയിട്ടുണ്ടാവാമെന്നും കെഎസ്ആർടിസി ഡ്രൈവർക്ക് ബ്രേക്ക് പിടിക്കാനുള്ള സമയം കിട്ടിയിരുന്നില്ലെന്നും ആർടിഒ കൂട്ടിച്ചേർത്തു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവം വേദനാജനകമാണെന്നും മരണപ്പെട്ടവരുടെ വേർപ്പാടിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.
കനത്ത മഴയ്ക്കിടെ ഇന്നലെ രാത്രി 9.30ഓടെ ആയിരുന്നു അപകടം. ഗുരുവായൂർ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാർ പൂർണ്ണമായി തകർന്നു. 3 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാർ വെട്ടിപൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. വണ്ടാനത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ രാത്രി സിനിമ കാണാനായി ആലപ്പുഴ നഗരത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം.