TMJ
searchnav-menu
post-thumbnail

TMJ Daily

കെജ്‌രിവാള്‍ രാജ്യസഭയിലേക്ക്; നിഷേധിച്ച് എഎപി

26 Feb 2025   |   1 min Read
TMJ News Desk

കഴിഞ്ഞ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആം ആദ്മി പാര്‍ട്ടി (എഎപി) തലവന്‍ അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തകളെ എഎപി നിഷേധിച്ചു.

എഎപിയുടെ രാജ്യസഭ എംപിയായ സഞ്ജീവ് അറോറ ലുധിയാന വെസ്റ്റ് നിയമസഭ മണ്ഡലത്തില്‍നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെജ്‌രിവാള്‍ രാജ്യസഭയിലേക്കെന്ന ഊഹാപോഹങ്ങള്‍ ശക്തിപ്രാപിച്ചത്.

എന്നാല്‍ നിലവില്‍ കെജ്‌രിവാളിന് അങ്ങനെയൊരു പദ്ധതി ഇല്ലെന്ന് ഒരു മുതിര്‍ന്ന പാര്‍ട്ടി നേതാവ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. എംപിയോ എംഎല്‍എയോ അല്ലാതെ ഒന്നുമില്ലായ്മയില്‍ നിന്നും സംഘടനയെ വളര്‍ത്തിയെടുത്ത അദ്ദേഹത്തിന് ഇപ്പോഴും പാര്‍ട്ടിയെ നയിക്കാന്‍ അത്തരമൊരു സ്ഥാനത്തിന്റെ ആവശ്യമില്ലെന്നും നേതാവ് പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നും പഞ്ചാബില്‍ നിന്നുമുള്ള എഎപിയുടെ എല്ലാ രാജ്യസഭ അംഗങ്ങളുടേയും കാലാവധി 2028ല്‍ അല്ലെങ്കില്‍ 2023 ല്‍ ആണ് അവസാനിക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഒരു രാജ്യസഭാ ഉപതിരെഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാകും. കാരണം, നിലവില്‍ ബിജെപിക്കാണ് ഡല്‍ഹി നിയമസഭയില്‍ ഭൂരിപക്ഷം. പഞ്ചാബില്‍ എഎപിയാണ് ഭരിക്കുന്നത്. അതിനാല്‍ അവിടെ നിന്നും കെജ്‌രിവാളിനെ വിജയിപ്പിക്കുക എളുപ്പമാണ്.

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപി തോറ്റതിനെ തുടര്‍ന്ന് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് എഎപിയുടെ വക്താവ് പ്രിയങ്ക കക്കാര്‍ പറഞ്ഞു.

ഈ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പര്‍വേശ് വര്‍മ്മയോട് ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും കെജ്‌രിവാള്‍ പരാജയമേറ്റ് വാങ്ങിയിരുന്നു.



#Daily
Leave a comment