
ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി കേരളം
കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശസഞ്ചാരികളുടെ എണ്ണം സർവകാല റെക്കോഡിലേക്ക്. രാജ്യത്തെ ഏറ്റവും സുരക്ഷിതവും മനോഹരവുമായ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായാണ് കേരളം മാറിയിരിക്കുന്നത്. 2025 ജൂൺവരെ ഉള്ള ആറ് മാസത്തെ കണക്ക് പ്രകാരം 1.23 കോടി (1,23,72,864) സഞ്ചാരികൾ കേരളം സന്ദർശിച്ചു. ഇതിൽ 1.19 കോടി (1,19,89,864) പേർ ആഭ്യന്തര സഞ്ചാരികളും 3,83,000 പേർ വിദേശ സഞ്ചാരികളുമാണ്. കോവിഡാനന്തര ടൂറിസത്തിൽ വൻമുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.
2022ന് ശേഷം ഓരോ വർഷവും സഞ്ചാരികളുടെ വരവിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ വരെയുള്ള കണക്ക് പ്രകാരം കൂടുതൽ ആഭ്യന്തര സഞ്ചാരികൾ എത്തിയത് ഇടുക്കിയിലാണ് രണ്ടാം സ്ഥാനത്ത് എറണാകുളവും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരവുമാണ്. കൂടുതൽ വിദേശ സഞ്ചാരികൾ എത്തിയത് എറണാകുളത്തും തിരുവനന്തപുരത്തും ആണ്. 2024ല്‍ 45,053.61 കോടി രൂപയാണ് ടൂറിസം മേഖലയില്‍നിന്നുള്ള സംസ്ഥാനത്തിന്റെ വരുമാനം. 2024ലെ ജൂൺ വരെയുള്ള ആദ്യ ആറുമാസം 2.29 കോടി (2,29,85363) പേരായിരുന്നു കേരളം സന്ദർശിച്ചത്. നിലവിലെ ഇൗ റെക്കോഡ് ഈ വർഷം അവസാനത്തോടെ 2.30 കോടി കടക്കും.
ചൈനമുതല്‍ ഓസ്ട്രേലിയവരെ ഉള്ള രാജ്യങ്ങളില്‍ മാര്‍ക്കറ്റിങ്ങും ടൂറിസം സഹകരണവും ശക്തമാക്കിയതും ലുക്ക് - ഈസ്റ്റ് പോളിസി നടപ്പിലാക്കിയതും ടൂറിസം മേഖലയുടെ വളർച്ചക്ക് കാരണമായി. നാല് രാജ്യാന്തര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.


