കന്യാസ്ത്രീകളുടെ അറസ്റ്റിൽ സംസ്ഥാനത്ത് പ്രതിഷേധം
മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽവച്ച് അറസ്റ്റുചെയ്തതിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കന്യാസ്ത്രീകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. സംഭവത്തിൽ നേരിട്ട് ഇടപെടണമെന്നും, സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വിഷയത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ലോക സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.
“കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദികളാക്കപ്പെട്ടത്” കത്തോലിക്ക സഭ മുഖപത്രം ദീപിക പ്രതികരിച്ചു. ക്രൈസ്തവ സമൂഹത്തിൽ വൻപ്രതിഷേധമാണ് ഉയരുന്നത്. ഉത്തരേന്ത്യയിൽ സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻപോലും കഴിയാത്ത സാഹചര്യമാണെന്നാണ് ആരോപണം. സിറോ മലബാർ സഭ, കെസിബിസി ജാഗ്രതാ കമ്മിഷൻ, സിബിസിഐ എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു.
കോൺവെൻ്റിൽ ജോലിക്കെത്തിയവരെ കൂട്ടിക്കൊണ്ടുവരാൻ സ്റ്റേഷനിൽ എത്തിയതാണ് കന്യാത്രീകൾ. ജാമ്യാപേക്ഷ നടപടികൾ ഇന്ന് നടക്കും. സംഭവത്തിൽ പിന്തുണ അറിയിച്ച് കൊണ്ട് വിവിധ രാഷ്ട്രീയ സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ്‌ദൾ ബഹളമുണ്ടാക്കിയതിന് പിന്നാലെയാണ് അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗമായ, സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് ഇന്നലെ അറസ്റ്റ് ചെയ്തത്.


