
പ്രകൃതി ദുരന്തം നേരിടാനുള്ള കേരളത്തിന്റെ ചെലവ് 25 മടങ്ങായി കൂടി
പ്രകൃതിക്ഷോഭങ്ങളും, ദുരന്തങ്ങളും സൃഷ്ടിച്ച സാഹചര്യങ്ങൾ നേരിടുന്നതിനായി 2018-24 കാലയളവിൽ 4273 കോടി രൂപ കേരളം ചിലവഴിച്ചു. 2010-2015-മായി താരതമ്യം ചെയ്യുമ്പോൾ അത് 25 മടങ്ങ് കൂടുതലാണ്. സംസ്ഥാനം സന്ദർശിക്കുന്ന പതിനാറാം ധനകാര്യ കമ്മീഷന് സിപിഎം സമർപ്പിച്ച നിവേദനത്തിലാണ് ഈ കണക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സമീപകാലത്തായി സംസ്ഥാനം വിനാശകരമായ നിരവധി പ്രകൃതി ക്ഷോഭങ്ങൾക്ക് വിധേയമായതായി വിശദീകരിക്കുന്ന നിവേദനം സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ (എസ് ഡി ആർ എഫ്) ഇപ്പോഴത്തെ വലുപ്പം സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ തികച്ചും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി. എസ് ഡി ആർ എഫ് തുകയുടെ 100 ശതമാനവും കേന്ദ്ര സർക്കാർ ഗ്രാൻഡായി നൽകണമെന്നതിന് പുറമെ തുക ഗണ്യമായി വർദ്ധിപ്പിക്കണമെന്നും, സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വയംഭരണം നൽകുന്നതിന് മാനദണ്ഡങ്ങളിൽ ഇളവുകൾ വരുത്തണമെന്നും നിവേദനം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പിന്തുടരുന്ന പല നയങ്ങളും, മുൻ ധനകാര്യ കമ്മീഷനുകളുടെ മാനദണ്ഡങ്ങളും തീരുമാനങ്ങളും കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഹാനികരമായി ബാധിച്ച വിവരങ്ങൾ അക്കമിട്ടു നിരത്തുന്ന നിവേദനം കേന്ദ്ര സർക്കാർ സമാഹരിക്കുന്ന നികുതി വരുമാനത്തിന്റെ 50 ശതമാനം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കണമെന്ന് ആവശ്യപ്പെട്ടു. അതിന് പുറമെ പൊതുമേഖല സ്ഥാപനങ്ങൾ, റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകുന്ന ലാഭ വിഹിതം, സ്പെക്ട്രം പോലുള്ള ആസ്തികൾ ലേലം ചെയ്യുന്നതിൽ നിന്നും കിട്ടുന്ന വരുമാനം എന്നിവ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കണമെന്നും നിർദേശിച്ചു."ഡിവിസിബിൾ പൂൾ 50%-ലേക്ക് ഉയർത്തൽ കമ്മീഷൻ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അനവധി പഠനങ്ങൾ ഇത് വേണ്ടതാണെന്ന് തെളിയിക്കുന്നു". പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ സംസ്ഥാനങ്ങളുടെ വിഹിതം 50 ശതമാനമാക്കണമെന്ന് ശക്തമായി വാദിച്ചിരുന്ന കാര്യം നിവേദനം ഓർമ്മിപ്പിച്ചു.
സർചാർജ്, സെസ് എന്നിവ അടിസ്ഥാന നികുതി വരുമാനത്തിൽ ലയിപ്പിക്കണമെന്നും നിവേദനം ആവശ്യപ്പെടുന്നു. കേന്ദ്ര സർക്കാർ ഉയർന്ന വരുമാനത്തിൽ ഇടിവ് വന്നത് കമ്പനികൾക്ക് നികുതി ഇളവുകൾ നൽകുകയും, GST-നിരക്ക് കുറയ്ക്കുകയും, അതിസമ്പന്നരുടെ നികുതി കൂട്ടാൻ വിസമ്മതിക്കുകയും ചെയ്തതിന്റെ ഫലമാണ്. കേന്ദ്ര ഫണ്ട് അനുവദിക്കുന്നതിൽ പുലർത്തുന്ന പക്ഷപാതപരമായ സമീപനം ഉപേക്ഷിക്കണമെന്നും നിവേദനം ആവശ്യപ്പെട്ടു. കാലാവസ്ഥ മാറ്റം മൂലമുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ പ്രത്യേക പാക്കേജ്, തീരദേശ-വന മേഖലകൾക്ക് പ്രത്യേക ഫണ്ട് തുടങ്ങിയ നിരവധി ആവശ്യങ്ങൾ സിപിഎം മുന്നോട്ടു വച്ചിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41 ശതമാനത്തില്‍ നിന്നും 50 ആയി ഉയര്‍ത്തണമെന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സമർപ്പിച്ച നിവേദനവും ആവശ്യപ്പെട്ടു. കഠിനാധ്വാനം കൊണ്ട് ആളോഹരി വരുമാനം വര്‍ധിപ്പിച്ച സംസ്ഥാനമാണ് കേരളം. അത് ഇപ്പോള്‍ ദോഷകരമായി മാറിയിരിക്കുകയാണ്. ആളോഹരി വരുമാനം പരിഗണിക്കുമ്പോള്‍ കുറവ് നികുതി വരുമാനമെ സംസ്ഥാനത്തിന് ലഭിക്കൂ. ഈ സാഹചര്യത്തില്‍ ആളോഹരി വരുമാനത്തിന് നല്‍കിയിരിക്കുന്ന വെയിറ്റേജ് 45 ശതമാനം എന്നത് 25 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് സംസ്ഥാനത്തിന് നല്‍കുന്നത്. എന്നാല്‍ ജി.എസ്.ടിക്ക് പുറമെ സെസും സര്‍ ചാര്‍ജ്ജും പിരിക്കുന്നുണ്ട്. ഇത് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി പൂളില്‍ ഉള്‍പ്പെടുത്താത്തതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വലിയൊരു ശതമാനം നികുതി കുറയും. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഡിവിസീവ് പൂളില്‍ സെസും സര്‍ ചാര്‍ജ്ജും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
ജനസംഖ്യാ നിയന്ത്രണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ പേരില്‍ പ്രോത്സാഹനം നല്‍കുന്നതിനു പകരം ജനസംഖ്യ കുറഞ്ഞു എന്നതിന്റെ പേരില്‍ നികുതി വിഹിതം കുറയ്ക്കുകയാണ്. 2011-ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയ്ക്ക് നല്‍കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി കുറയ്ക്കണം.
ഐ.പി.സി.സി റിപ്പോര്‍ട്ട് പ്രകാരം കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തസാധ്യതയുള്ള പ്രദേശമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി മാറിയിരിക്കുന്ന കേരളത്തിന് പ്രത്യേക നികുതി വിഹിതം നല്‍കണമെന്നും ആവശ്യപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഇന്‍ഡക്‌സ് ഉണ്ടാക്കണം. ഇത്തരമൊരു ആവശ്യം രാജ്യത്തു തന്നെ ഒരു പാര്‍ട്ടി ആദ്യമായാണ് ഉന്നയിക്കുന്നത്, സതീശൻ പറഞ്ഞു.