TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തിന്റെ മുന്നേറ്റം: പ്രതിപക്ഷ നേതാക്കള്‍ക്ക് അസഹിഷ്ണുതയെന്ന് കെ എന്‍ ബാലഗോപാല്‍

16 Feb 2025   |   2 min Read
TMJ News Desk

കേരളത്തിന്റെ വ്യവസായ നേട്ടങ്ങളില്‍ സന്തോഷമില്ലാത്ത ആളുകള്‍ സംസ്ഥാനത്തുണ്ടെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അപലപനീയമാണെന്നും വ്യവസായ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

രാജ്യത്ത് ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചു എന്നത് മലയാളികള്‍ക്കാകെ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധമുള്‍പ്പെടെയുള്ള നടപടികള്‍ ഒരുവശത്ത് കേരളത്തെ പിന്നിലേക്ക് തള്ളാന്‍ ശ്രമിച്ചപ്പോഴും, വ്യവസായവും സ്റ്റാര്‍ട്ടപ്പുമടക്കമുള്ള മേഖലകളില്‍ സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണുണ്ടായത്. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ലക്ഷ്യബോധത്തോടെയും ആസൂത്രണത്തോടെയും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫലപ്രാപ്തിയിലെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റം ഇന്ന് കേരളത്തിലാണെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാണിച്ചു. യുവതലമുറയുടെ ആശയങ്ങളും ഗവേഷണ ഫലങ്ങളും ഉല്‍പാദനമായി പരിവര്‍ത്തനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ സംസ്ഥാനത്ത് ഉയരുന്നു. കുറഞ്ഞ പലിശയ്ക്ക് വായ്പകള്‍ നല്‍കിയും സബ്‌സിഡികള്‍ അനുവദിച്ചും സാധ്യമായ എല്ലാ പിന്തുണയും നല്‍കി സര്‍ക്കാര്‍ സംരംഭകര്‍ക്കൊപ്പമുണ്ട്. ഈ മാറ്റങ്ങളെല്ലാം ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഇന്ന് ചര്‍ച്ചയാണ്. നാടാകെ ഈ മാറ്റങ്ങള്‍ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിക്ഷേപിക്കാന്‍ ദേശീയവും അന്തര്‍ദേശീയവുമായ കമ്പനികള്‍ കടന്നുവരികയാണ്. ഇതിനെല്ലാം വേണ്ട പശ്ചാത്തല സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമായ നടപടികള്‍ സ്വീകരിച്ചു. വ്യവസായ വികസനത്തിനാവശ്യമായ ഭൂമിയും മറ്റ് അനുമതികളും ചുവപ്പ് നാടകളില്ലാതെ വേഗത്തില്‍ ലഭ്യമാക്കി നാം നിക്ഷേപകരെ സ്വാഗതം ചെയ്തു. കൃത്യമായ മുന്നൊരുക്കങ്ങളോടുകൂടി നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ്സില്‍  കേരളം ഇന്ത്യയില്‍ ഒന്നാമത് എത്തിയതെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

കേരളത്തിന് അര്‍ഹമായ സാമ്പത്തിക വിഹിതം നിഷേധിച്ച് നമ്മുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെയും വ്യവസായമുള്‍പ്പെടെയുള്ള മേഖലകളിലെ മുന്നേറ്റത്തെയും തടസ്സപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുമ്പോഴും, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നാം മുന്നേറുകയാണ്. നമ്മുടെ നാടിന്റെ ഭാവിയും യുവതലമുറയുടെ സ്വപ്നങ്ങളും സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് സര്‍ക്കാരിനുണ്ട്. വിഴിഞ്ഞം തുറമുഖവും ആറുവരി ദേശീയപാതയും സജ്ജമാകുന്നതോടെ വ്യവസായ വികസനരംഗത്ത് കൂടുതല്‍ കുതിച്ചുചാട്ടം നടത്താനും നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്രകാരം കേരളം വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തുന്നതില്‍ നാടാകെ അഭിമാനം കൊള്ളുകയാണ്. എന്നാല്‍ ഇതില്‍ സന്തോഷമില്ലാത്ത  ആളുകളും സംസ്ഥാനത്തുണ്ട് എന്നതാണ് സത്യം. കേരളത്തിന് നേട്ടങ്ങളുണ്ടാകുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അങ്ങേയറ്റം അപലപനീയമാണ്. കേരളം നല്ലതാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അങ്ങനെയല്ല  എന്ന് തിരുത്തുകയാണ് പ്രതിപക്ഷ നേതാക്കന്മാര്‍. എന്തൊരു ദയനീയമായ കാഴ്ചയാണ്

കേരളത്തിന് ലഭിക്കുന്ന  അംഗീകാരങ്ങളും നേട്ടങ്ങളും മലയാളികള്‍ക്കാകെ അര്‍ഹതപ്പെട്ടതാണ്. പ്രതിപക്ഷത്തിനും അതില്‍ അഭിമാനിക്കാം. ശശി തരൂര്‍ എംപി ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടിയത് കേരളത്തിന്റെ വ്യവസായ രംഗത്ത് ഉണ്ടായ ഗുണപരമായ മാറ്റങ്ങളെ കുറിച്ചാണ്. അത് നാടൊന്നാകെ സ്വാഗതം ചെയ്യുകയും ചെയ്തു. അദ്ദേഹത്തെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു.

എന്നാല്‍ കോണ്‍ഗ്രസുകാരുടെ പ്രതികരണങ്ങള്‍ കേരളത്തെയാകെ പരിഹസിക്കുന്നതായിപ്പോയി എന്നു പറയാതെ വയ്യെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഇടതുമുന്നണി ഭരിക്കുന്നത് കൊണ്ട് നാട് മോശമാകണമെന്ന് ആഗ്രഹിക്കുന്നത് തെറ്റായ സമീപനമാണ്. നിങ്ങള്‍ ഇനി  ആഗ്രഹിച്ചാലും കേരളത്തിന്റെ മുന്നേറ്റത്തെ തടയാന്‍ കഴിയുകയില്ല എന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment