TMJ
searchnav-menu
post-thumbnail

TMJ Daily

അനില്‍ അംബാനിയുടെ കമ്പനിയിലെ കെഎഫ്‌സി നിക്ഷേപം: അഞ്ച് ചോദ്യങ്ങളുമായി വി ഡി സതീശന്‍

05 Jan 2025   |   1 min Read
TMJ News Desk

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) അനില്‍ അംബാനിയുടെ റിലയന്‍സ് കൊമേഴ്‌സ്യല്‍ ഫൈനാന്‍സ് ലിമിറ്റഡില്‍ (ആര്‍സിഎഫ്എല്‍) നിക്ഷേപിച്ച പണം പൂര്‍ണമായും തിരിച്ചു കിട്ടാത്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെഎഫ്‌സി അഴിമതിയുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയേ മതിയാകൂവെന്ന് സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്ടിലെ സെക്ഷന്‍ 34 പ്രകാരം കെഎഫ്‌സി നടത്തുന്ന നിക്ഷേപങ്ങള്‍ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നിരിക്കെ സാമ്പത്തികമായി തകര്‍ന്നു കൊണ്ടിരുന്ന അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെഎഫ്‌സി നടത്തിയ നിക്ഷേപം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നോ?

റിലയന്‍സില്‍ (ആര്‍സിഎഫ്എല്‍) കെഎഫ്‌സി നിക്ഷേപം നടത്തുന്നതിന് മുന്‍പ് ആര്‍സിഎഫ്എല്ലിന്റെ മാതൃ സ്ഥാപനമായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റിഡിന്റെയും സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ ?  

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പില്‍ കെഎഫ്‌സി 60.80 കോടി രൂപ നിക്ഷേപിക്കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബാങ്കുകളില്‍ 50,000 കോടിയുടെ ബാധ്യത ഉണ്ടെന്ന വസ്തുത വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത ആയിട്ടും കെഎഫ്‌സിയും സര്‍ക്കാരും അറിഞ്ഞില്ലേ?

കെയര്‍(കെയര്‍) എന്ന റേറ്റിംഗ് ഏജന്‍സി ആര്‍സിഎഫ്എല്‍നേയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ 'Credit watch with developing implications' എന്ന ആശങ്ക രേഖപ്പെടുത്തിയത് കെഎഫ്‌സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

അനില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ കെഎഫ്‌സി നടത്തിയ നിക്ഷേപത്തെ കുറിച്ച് 2018ലെയും 2019ലെയും കെഎഫ്‌സി വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ മറച്ചുവച്ചതിന്റെ കാരണം വിശദമാക്കാമോ? ഇതു സംബന്ധിച്ച് നിയമസഭയില്‍ മുന്‍പ് രണ്ടു തവണ ചോദ്യം വന്നിട്ടും ഇതുവരെ മറുപടി നല്‍കാത്തത് എന്തുകൊണ്ടാണ്?

അനില്‍ അംബാനിയുടെ കമ്പനിയില്‍ കെഎഫ്‌സി 60.80 കോടി രൂപ നിക്ഷേപിച്ചുവെന്നും പലിശയടക്കം 109 കോടി രൂപ തിരികെ ലഭിക്കേണ്ടതിന് പകരം 7.09 കോടി രൂപ മാത്രമാണ് ലഭിച്ചതെന്നും സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 101 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ആരോപണം ധനമന്ത്രി കെ എന്‍ ബാലഗോപാലും മുന്‍ ധനമന്ത്രി തോമസും തള്ളിയിരുന്നു.




#Daily
Leave a comment