
കൊച്ചി സ്മാർട്ട്സിറ്റി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി പി രാജീവ്
കൊച്ചി സ്മാർട്ട്സിറ്റി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി പി രാജീവ്. ദുബായ് ടീകോം ഇന്‍വെസ്റ്റ്മെന്‍റ് പിൻമാറിയ സാഹചര്യത്തിലാണ് ഈ വിശദീകരണം. പദ്ധതിക്ക് പാട്ടത്തിന് നൽകിയ 246 ഏക്കർ തിരിച്ചുപിടിക്കാനാണ് സർക്കാർ തീരുമാനം. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ മന്ത്രിസഭയാണ് തീരുമാനമെടുത്തത്.
കൊച്ചിയിലെ സ്ഥലം പൂർണമായും സർക്കാർ മേൽനോട്ടത്തിൽ ഉപയോഗിക്കും. കരാറിൽനിന്നു പിൻമാറാൻ നേരത്തേതന്നെ കത്ത് നൽകിയിരുന്നു. കമ്മിറ്റി രൂപീകരിച്ച് അവർക്കു നൽകേണ്ട നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനിക്കും. കൊച്ചിയിൽ ഭൂമിക്ക് ആവശ്യകതയുണ്ട്.100 കമ്പനികൾ ഭൂമിക്കായി കാത്തുനിൽക്കുന്നു. അവർക്കു ഗുണകരമായി ഉപയോഗിക്കാൻ വേണ്ടിക്കൂടിയാണു കരാറിൽനിന്നു പിന്മാറിയത്. ടീകോം യുഎഇക്കു പുറത്തു കാര്യമായ പദ്ധതികൾ നടത്തുന്നില്ല. വിഷയത്തിൽ പൊതുധാരണയാണുള്ളത്. പദ്ധതി അവസാനിപ്പിക്കുന്നില്ല. നിക്ഷേപകർക്ക് ആശങ്ക ഉണ്ടാകേണ്ട, ഇത് പുതിയ സാധ്യതയാണെന്ന് പി രാജീവ് പറഞ്ഞു.
പ്രവർത്തനം തുടങ്ങി 13 വർഷം കഴിഞ്ഞിട്ടും കാര്യമായ നിക്ഷേപം ആകർഷിക്കാനോ വാഗ്ദാനം ചെയ്ത തൊഴിൽ ലഭ്യമാക്കാനോ ടീകോമിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെയാവും പിന്‍മാറ്റ നയം രൂപീകരിക്കുക. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് കൊച്ചി സ്മാർട്ട് സിറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടായത്. 2011ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സ്മാർട്ട്സിറ്റി പദ്ധതിയ്ക്ക് ചർച്ചകൾ തുടങ്ങിയത്. വിഎസ് സർക്കാരിന്റെ കാലത്താണ് സ്മാർട്ട്സിറ്റി പദ്ധതിയ്ക്ക് ഒപ്പു വയ്ക്കുന്നത്.