
കൊല്‍ക്കത്ത ബലാല്‍സംഗ കേസ്; സമരം ഭാഗികമായി പിന്‍വലിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത ബലാല്‍സംഗ-കൊലപാതക കേസില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആഴ്ചകളായി നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. ശനിയാഴ്ച മുതല്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കും. എന്നിരുന്നാലും ഒ പി കേസുകളില്‍ സേവനങ്ങള്‍ ഉണ്ടായിരിക്കില്ല. ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു കൂട്ടം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി മനോജ് പന്ത് സംസ്ഥാന ആരോഗ്യ സെക്രട്ടറി എന്‍ എസ് നിഗമിന് കത്തെഴുതിയതിന് പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച്ച വൈകുന്നേരം തങ്ങളുടെ പ്രതിഷേധം ഭാഗികമായി പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്
ഓണ്‍-കോള്‍ ഡ്യൂട്ടി റൂമിലെ പാനിക് ബട്ടണ്‍, സിസിടിവി ക്യാമറകള്‍ തുടങ്ങിയ നടപടികള്‍ ലിസ്റ്റ് ചെയ്യുന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമടങ്ങുന്ന കത്താണ് ലഭിച്ചത്. ഇന്ന് ആരോഗ്യവകുപ്പ് ആസ്ഥാനത്തുനിന്ന് സിബിഐ ഓഫീസിലേക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ഇതോടെ ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ധര്‍ണ അവസാനിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജിന് മുന്നിലെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ ജൂനിയര്‍ ഡോക്ടറെ ബാലത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പതു മുതല്‍ നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭം ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരംഭിച്ചിരുന്നു. 41 ദിവസത്തോളം നീണ്ടു നിന്ന സമരത്തിനൊടുവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമാകുന്നതോട് കൂടിയാണ് സമരം ഭാഗികമായി പിന്‍വലിക്കുന്നത്.
സിസിടിവി സ്ഥാപിക്കല്‍, ഡോക്ടര്‍മാര്‍ക്കുള്ള പ്രത്യേക മുറികള്‍, ജലവിതരണ ക്രമീകരണങ്ങള്‍, വനിതാ പോലീസുകാരുടെ സാന്നിധ്യം, കോളേജുകളില്‍ പ്രത്യേക പോലീസ് പട്രോളിംഗ്, പാനിക് അലാറം സംവിധാനങ്ങള്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ഒഴിഞ്ഞുകിടക്കുന്ന കിടക്കകളുടെ എണ്ണം നിരീക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളോടെ ഒരു കേന്ദ്രീകൃത റഫറല്‍ സംവിധാനം ജൂനിയര്‍ ഡോക്ടര്‍മാര്‍ അവതരിപ്പിച്ചിരുന്നു. കിടക്കയുടെ ദൗര്‍ലഭ്യവും ഇടനിലക്കാരുടെ സ്വാധീനവും മൂലം രോഗികള്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്ന് ഒരു പരിധിവരെ ഇത് ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ പറഞ്ഞു.
ഞങ്ങള്‍ ജോലിയിലേക്ക് മടങ്ങുകയാണെങ്കിലും, സുരക്ഷയുടെ ഇടക്കാല ഉത്തരവാദിത്തം സംസ്ഥാന ഭരണകൂടത്തിന് ആയിരിക്കും. എന്നിരുന്നാലും ഞങ്ങള്‍ നിര്‍ദ്ദേശിച്ചതുപോലെ കോളേജുകളിലെ ഭീഷണി സംസ്‌കാരം അവസാനിപ്പിക്കുന്നതും കോളേജുകളില്‍ ജനാധിപത്യ അന്തരീക്ഷം സൃഷ്ടിക്കുന്നതും സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഒരു പരാതി സെല്‍ മാത്രമേ നിര്‍ദ്ദേശിച്ചിട്ടുള്ളു എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ വീണ്ടും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരും എന്ന് അവര്‍ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് കൊല്‍ക്കത്തയിലെ ആര്‍ ജെ കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ വെച്ച് 31 കാരിയായ പിജി ഡോക്ടറെ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ഒരു ദിവസത്തിന് ശേഷം 33 വയസ്സുകാരനായ സഞ്ജയ് റോയ് എന്ന സിവിക് വോളന്റിയറിനെ പോലീസ് പ്രതിയായി പിടികൂടുകയും ചെയ്തിരുന്നു. പ്രതിഷേധം കനത്തതോടെ ആര്‍ ജെ കര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെയും, ഉന്നത ആരോഗ്യ പ്രവര്‍ത്തകരെയും നേരത്തെ തന്നെ പദവികളില്‍ നിന്ന് നീക്കം ചെയ്തിരുന്നു.