TMJ
searchnav-menu
post-thumbnail

TMJ Daily

കൊല്‍ക്കത്ത ബലാത്സംഗക്കേസ്; ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് ഐഎംഎ

29 Aug 2024   |   2 min Read
TMJ News Desk

കൊല്‍ക്കത്ത ബലാത്സംഗക്കേസിനെ തുടര്‍ന്ന് ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കേസില്‍ സിബിഐ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മെഡിക്കല്‍ ബോഡിയുടെ അച്ചടക്ക സമിതിയുടേതാണ് നടപടി. ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം സന്ദീപ് ഘോഷ് ഉചിതമായി കൈകാര്യം ചെയ്തില്ലെന്ന മാതാപിതാക്കളുടെ ആരോപണം ഐഎംഎ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 

ഓഗസ്റ്റ് 9 ന് കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് സന്ദീപ് ഘോഷ് അന്വേഷണം നേരിടുകയാണ്. സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 12 നാണ് പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നത്. എന്നാല്‍ മറ്റൊരു മെഡിക്കല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി സന്ദീപ് ഘോഷിനെ ഉടന്‍ തന്നെ നിയമിക്കുകയും അതില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കൊല്‍ക്കത്ത നാഷണല്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ ഇയാളുടെ പ്രിന്‍പ്പല്‍ നിയമനം റദ്ദാക്കി. സംഭവം ഉണ്ടായ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുകളില്‍ സന്ദീപ് ഘോഷിന് പങ്കുണ്ടെന്ന ആരോപണത്തിലും അന്വേഷണം തുടരുകയാണ്. 

പ്രതികള്‍ക്ക് ഉടന്‍ ശിക്ഷയെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചത്. പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കുമെന്നും ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മമത ബാനര്‍ജിയുടെ പ്രഖ്യാപനം.

രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാന്‍ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി ആശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്. 

ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താനെന്ന് മമത

ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്ന് മമത ബാനര്‍ജി പ്രതികരിച്ചിരുന്നു. ബലാത്സംഗ-കൊലപാതക കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. ബംഗാളിന്റെ പ്രതിച്ഛായ തകര്‍ക്കാനും ആര്‍ജി കാര്‍ ആശുപത്രിയിലെ ബലാത്സംഗ-കൊലപാതക കേസിന്റെ അന്വേഷണത്തെ തടസപ്പെടുത്താനുമാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മമത ആരോപിച്ചു.




#Daily
Leave a comment