TMJ
searchnav-menu
post-thumbnail

TMJ Daily

കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയുമായി ലയിപ്പിക്കും

23 May 2025   |   1 min Read
TMJ News Desk

കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കുന്നതിന് ഉണ്ടായിരുന്ന അവസാന തടസവും മാറി. ലയനത്തിന് എതിര് നിന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍പ്പ് പിന്‍വലിച്ചു.

സംസ്ഥാനത്തിന്റെ ഓഹരി വിഹിതമായ 396.54 കോടി രൂപ തിരികെ നല്‍കണം, ലയനത്തിനുശേഷം കൊങ്കണ്‍ റെയില്‍വേ എന്ന പേര് നിലനിര്‍ത്തണം എന്നീ ആവശ്യങ്ങള്‍ മഹാരാഷ്ട്ര കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചത് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

ഇന്ത്യന്‍ റെയില്‍വേയ്ക്ക് 51 ശതമാനവും മഹാരാഷ്ട്രയ്ക്ക് 22 ശതമാനവും കര്‍ണാടകയ്ക്ക് 15 ശതമാനവും ഗോവയ്ക്ക് ആറ് ശതമാനവും കേരളത്തിന് ആറ് ശതമാനവും ഓഹരി പങ്കാളിത്തമാണുള്ളത്. കേരളം അടക്കമുള്ള മറ്റ് സംസ്ഥാനങ്ങള്‍ നേരത്തെ കൊങ്കണ്‍ റെയില്‍വേയുടെ ലയനം അംഗീകരിച്ചിരുന്നു.

1990ല്‍ സ്ഥാപിച്ച കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ നിലവില്‍ സാമ്പത്തികമായി തളര്‍ച്ചയിലാണ്. ഇത് കാരണം പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. ഇരട്ടപ്പാതയില്ലാത്തതിനാല്‍ കൂടുതല്‍ തീവണ്ടികള്‍ ഓടിക്കാനും സാധിക്കുന്നില്ല. ഇതിനാല്‍ കൊങ്കണ്‍, കര്‍ണാടക മേഖലയില്‍ നിന്നും ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മഹാരാഷ്ട്രയിലെ റോഹയില്‍നിന്നും കര്‍ണാടകയിലെ മംഗലാപുരത്തെ തോക്കൂര്‍ വരെയാണ് കൊങ്കണ്‍ റെയില്‍വേയുടെ പരിധി. ദൈര്‍ഘ്യം 741 കിലോമീറ്റര്‍.


#Daily
Leave a comment