TMJ
searchnav-menu
post-thumbnail

TMJ Daily

കോഴിക്കോട് മെഡിക്കല്‍ കോളേജ്: മരണകാരണം പുകയല്ലെന്ന് റിപ്പോര്‍ട്ട്

04 May 2025   |   1 min Read
TMJ News Desk

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നാലു പേര്‍ മരിച്ചത് പുക ശ്വസിച്ചല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇവരുടെ ആന്തരാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു.

വയനാട് സ്വദേശിനി നസീറ, കോഴിക്കോട് സ്വദേശികളായ ഗോപാലന്‍, സുരേന്ദ്രന്‍, ഗംഗാധരന്‍ എന്നിവരാണ് വെള്ളിയാഴ്ച്ച രാത്രി ആശുപത്രിയില്‍ മരിച്ചത്.

വിഷം ഉള്ളില്‍ച്ചെന്ന് ആശുപത്രിയിലെത്തിച്ച നസീറ വെന്റിലേറ്ററിലായിരുന്നു. അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നപ്പോള്‍ ഓക്‌സിജന്‍ അടക്കം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി ഇവരെ ഐസിയുവിലേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

കരള്‍, വൃക്ക രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഗോപാലന് ന്യുമോണിയ ബാധിച്ചിരുന്നു. ഇയാള്‍ രാത്രി ഏഴരയോടെയാണ് മരിച്ചതെന്നും പുക പടരുന്നതിന് മുമ്പ് തന്നെ അത്യാഹിത വിഭാഗത്തിലെ റെഡ് മേഖലയില്‍ നിന്നും പുറത്തേക്ക് മാറ്റിയിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

അര്‍ബുദ രോഗ ബാധിതനായിരുന്നു ഗംഗാധരന്‍. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അത്യാഹിത വിഭാഗത്തില്‍നിന്നും മാറ്റുമ്പോഴേക്കും മരിച്ചിരുന്നുവെന്നും അധികൃതര്‍ പറയുന്നു.

അപകടം നടന്ന സമയത്ത് ആത്മഹത്യ ചെയ്ത നിലയില്‍ ആശുപത്രിയില്‍ എത്തിച്ച പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഗംഗയുടെ മൃതദേഹം പിന്നീട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

അതേസമയം, ആശുപത്രിയില്‍ യുപിഎസ് തകരാറിലായി പുക പടര്‍ന്ന സംഭവത്തില്‍ ത്രിതല അന്വേഷണം നടത്താനും തീരുമാനമായി. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റേയും ആരോഗ്യവകുപ്പിന്റേയും പൊലീസിന്റേയും നേതൃത്വത്തിലാണ് അന്വേഷണം.

പുക ശ്വസിച്ച രോഗികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ കോളേജിന് പുറത്തുനിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു.

മെഡിക്കല്‍ കോളേജിലെ അപകടത്തെത്തുടര്‍ന്ന് മറ്റ് ആശുപത്രികളിലേക്ക് മാറ്റിയ ആര്‍ക്കും ചികിത്സ നിഷേധിക്കപ്പെട്ടില്ലെന്ന് മന്ത്രി പറഞ്ഞു.


 

#Daily
Leave a comment