TMJ
searchnav-menu
post-thumbnail

TMJ Daily

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ലാഭത്തില്‍

11 Feb 2025   |   1 min Read
TMJ News Desk

കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിങ് സ്‌കൂളുകള്‍ ലാഭത്തില്‍. പ്രവര്‍ത്തനം ആരംഭിച്ച് ആറ് മാസം കൊണ്ട് ഡ്രൈവിങ് സ്‌കൂള്‍ കേന്ദ്രത്തില്‍നിന്നും 55 ലക്ഷം രൂപയുടെ വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിച്ചു.

ഇതുവരെ 700 ഓളം പേര്‍ പരിശീലനം നേടിക്കഴിഞ്ഞു. നിലവില്‍ ധാരാളം പേര്‍ കെഎസ്ആര്‍ടിസിയുടെ ഡ്രൈവിങ് കേന്ദ്രങ്ങളില്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം ലഭിക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരും. ഈയൊരു കാലതാമസം ഇല്ലാതാക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനും കെഎസ്ആര്‍ടിസി ഒരുങ്ങുന്നു.

ഹെവി, ലൈറ്റ് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പരിശീലനത്തിനൊപ്പം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാനും കെഎസ്ആര്‍ടിസി പഠിപ്പിക്കുന്നുണ്ട്.

ഹെവി, ലൈറ്റ് പരിശീലനത്തിനായി 9000 രൂപയാണ് ഫീസ്. ഇരുചക്ര വാഹനങ്ങള്‍ക്കായി 3,500 രൂപയും ഫീസ് ഈടാക്കുന്നു. രണ്ടും ഒരുമിച്ചെടുക്കുന്നവര്‍ക്ക് 1500 രൂപ ഫീസിളവും ഉണ്ട്. അവര്‍ 11,000 രൂപ അടച്ചാല്‍ മതി.

ഹെവി, ലൈറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ പഠിപ്പിക്കാന്‍ 30 ക്ലാസുകളാണ് കെഎസ്ആര്‍ടിസി നല്‍കുന്നത്. അതേസമയം, ഇരുചക്ര വാഹനങ്ങള്‍ക്ക് 20 ക്ലാസുകളും ലഭിക്കും. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ക്ലാസുകള്‍ ഉണ്ട്. ഹെവി ലൈസന്‍സുകാര്‍ക്ക് ശനിയും ഞായറും ക്ലാസുകളുണ്ട്.

മാനന്തവാടി, ചിറ്റൂര്‍, ചാലക്കുടി, എടപ്പാള്‍, വിതുര, തിരുവനന്തപുരം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍ ഉള്ളത്.

കെഎസ്ആര്‍ടിസിയിലേയും സ്വിഫ്റ്റിലേയും മികച്ച പരിശീലകരെയാണ് ക്ലാസുകള്‍ എടുക്കാന്‍ നിയോഗിച്ചിട്ടുള്ളത്.




#Daily
Leave a comment