TMJ
searchnav-menu
post-thumbnail

TMJ Daily

കുവൈറ്റ് ലേബര്‍ ക്യാമ്പ് തീപിടിത്തം; മരിച്ചവരിലെ രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു

13 Jun 2024   |   1 min Read
TMJ News Desk

കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ട് മലയാളികളെകൂടി തിരിച്ചറിഞ്ഞു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 14 ആയി.  മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം പി ബാഹുലേയന്‍, ചങ്ങനാശ്ശേരി സ്വദേശി ശ്രീഹരി പ്രദീപ് എന്നിവരെയാണ് ഏറ്റവും ഒടുവില്‍ തിരിച്ചറിഞ്ഞത്. അപകടത്തില്‍ മരിച്ച 49 പേരില്‍ 43 ആളുകള്‍ ഇന്ത്യക്കാരും 6 പേര്‍ ഫിലിപ്പൈന്‍സുകാരുമാണ്. ഇന്ത്യക്കാരില്‍ കൂടുതലും കേരളത്തിലും തമിഴ്‌നാട്ടിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളായ മലയാളികളാണ് മരിച്ചത്.

മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ബുധനാഴ്ച രാവിലെയോടെ ഈ ആറു നില കെട്ടിടത്തില്‍ തീപടരുകയായിരുന്നു. ഏകദേശം 200 ജീവനക്കാര്‍ ഈ സമത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കമ്പനി ജീവനക്കാര്‍ ഉറങ്ങികിടക്കുന്ന സമയത്തായിരുന്നു അപകടം. പലരും പുക ശ്വസിച്ചുള്ള ശ്വാസം മുട്ടല്‍ കാരണമാണ് മരിച്ചതെന്നാണ് വിവരം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ തുടരുകയാണ്.

സുരക്ഷാവീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കുവൈറ്റ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീ ആളിപ്പടര്‍ന്നതോടെ ജീവന്‍രക്ഷാര്‍ത്ഥം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയവര്‍ക്ക് ഗുരുതര പരുക്കേറ്റു. പരുക്കേറ്റവരെ അദാന്‍, ജാബിര്‍ ഫര്‍വാനിയ എന്നീ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. സുരക്ഷാ ജീവനക്കാരന്റെ മുറിയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.



#Daily
Leave a comment