
വനഭൂമിക്ക് പകരം ഭൂമി, റോപ്പ് വേ യാഥാർഥ്യമാകുന്നു
ശബരിമലയിൽ റോപ് വേ പദ്ധതി യാഥാർഥ്യമാകുന്നു. 2.7 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലുമാണ് റോപ്പ് വേ വരുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏതാണ്ട് പത്ത് മിനിറ്റ് കൊണ്ട് പമ്പയിൽ നിന്ന് സന്നിധാനത്തെത്താൻ കഴിയും. 4.3556 ഹെക്ടർ വനഭൂമിയാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. വനഭൂമിയ്ക്ക് പകരം കുളത്തുപ്പുഴ വില്ലേജിൽ 4.3556 ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിന് നൽകിയാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ തുടർനടപടിയ്ക്കായി കൊല്ലം കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വനംവകുപ്പിന് കൈമാറിയ ഭൂമിയിൽ വനവത്കരണം നടത്തും. പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് ബിഒടി വ്യവസ്ഥയിൽ 250 കോടി ചിലവിട്ടാണ് റോപ് വേ നിർമ്മിക്കുന്നത്. റോപ് വേയ്ക്ക് ഈ മണ്ഡലകാലത്ത് തന്നെ തറക്കല്ലിടുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം മാറുന്നത് അനുസരിച്ച് നിർമ്മാണത്തിന് മന്ത്രിസഭ അനുമതി നൽകും. അവശ്യസാധനളും അത്യാഹിതത്തിൽപ്പെടുന്നവരെയും എത്തിക്കുന്നതിനാണ് റോപ് വേ നിർമ്മിക്കുന്നത്.
റോപ് വേയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയപ്പോൾ മുറിച്ച് മാറ്റേണ്ട മരങ്ങളുടെ എണ്ണം കൂടുതലായി കണ്ടതിനാൽ ഡിസൈനിൽ ആവശ്യമായ മാറ്റം വരുത്തിയിരുന്നു. പുതിയ ഡിസൈൻ പ്രകാരം ടവറുകൾക്ക് ഉയരം വർധിപ്പിച്ചു. നിലവിൽ ഉയരം 40 മീറ്റർ മുതൽ 60 മീറ്റർ വരെയാണ്. ടവറുകള്‍ പരമാവധി ശരണപാതയുടെ സമീപ പ്രദേശത്തേക്ക് മാറ്റുകയും ചെയ്തു. ഇതുമൂലം വനത്തിനകത്തേക്കു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ഉള്ള പ്രശ്നങ്ങൾ കുറയും. കൂടാതെ മുകളിലത്തെ റോപ്‌വേ സ്റ്റേഷന്‍ നേരത്തെ നിശ്ചയിച്ചിരുന്ന വനഭൂമിയില്‍നിന്ന് മാറ്റി. ദേവസ്വം ബോര്‍ഡിന്റെ ഉപയോഗശൂന്യമായ ഷെഡ്ഡുകള്‍ നിൽക്കുന്ന ഭൂമി ഉപയോഗിച്ച് സ്റ്റേഷൻ നിർമ്മിക്കാനാണ് പുതിയ തീരുമാനം.