
വൈഷ്ണോ ദേവി തീർത്ഥാടന വഴിയിൽ മണ്ണിടിച്ചിൽ; 4 പേർക്ക് പരിക്ക്
മാതാ വൈഷ്ണോ ദേവി തീർത്ഥാടന വഴിയിൽ പെട്ടെന്നുള്ള മണ്ണിടിച്ചിലിൽ നാല് തീർത്ഥാടകർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. തീർത്ഥാടകരും, കുതിരയിലും, കഴുതയിലും സഞ്ചരിക്കുന്നവരും ആരാധനാലയത്തിലേക്ക് കയറാൻ തുടങ്ങുന്ന പ്രധാന സ്ഥലമായ ബൻഗംഗ പ്രദേശത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ജമ്മു കശ്മീരിലെ ചില ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് തീർത്ഥാടനപാതയിലെ അപകടം.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ നിരവധി ഭക്തരെ സന്നദ്ധ പ്രവർത്തകർ രക്ഷപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധപ്രവർത്തകരുടെയും സമയബന്ധിതമായ ഇടപെടൽ കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.
പരിക്കേറ്റ നാല് തീർത്ഥാടകരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. യാത്രാ വഴിയിൽ നിർമ്മിച്ച ഷെൽട്ടറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതായും, അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആളുകൾ രക്ഷതേടുന്നതിന്റെയും കാഴ്ചകൾ ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു.
തീർത്ഥാടന പാതയിലെ ഏറ്റവും തിരക്കേറിയ ഭാഗമാണിത്. ദിവസേന ആയിരക്കണക്കിന് തീർത്ഥാടകർ സന്ദർശിക്കുന്നതിനാൽ, മണ്ണിടിച്ചിലിനെത്തുടർന്ന് ഈ വഴി അടച്ചതോടെ യാത്ര താൽക്കാലികമായി നിർത്തിവച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ടെങ്കിലും, ഇതുവരെ ഉദ്യോഗസ്ഥർ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.


