
ഇസ്രായേലിന്റെ തെക്കൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് ലെബനൻ സൈന്യം പിന്മാറുന്നു
ഹിസ്ബുല്ലയുടെ തലവനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇസ്രായേൽ ലെബനന് എതിരായ കര ആക്രമണം വർധിപ്പിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടുകൂടി ലെബനൻ സൈന്യം ഇസ്രായേൽ അതിർത്തികളിൽ നിന്ന് പിൻവാങ്ങി. ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്ത പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം വർധിച്ചതായി സുരക്ഷ വൃത്തങ്ങൾ അറിയിച്ചു.
ലെബനൻ തലസ്ഥാനത്തിന്റെ തെക്ക് ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടെന്ന് കരുതുന്ന കെട്ടിടങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങൾ ഒഴിയാൻ ഇസ്രായേൽ സൈന്യം താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു ഏകദേശം ഒരു മണിക്കൂറിന് ശേഷം മിന്നൽ വെളിച്ചവും ഉച്ചത്തിലുള്ള സ്ഫോടനങ്ങളും സംഭവിച്ചതായി സുരക്ഷ വൃത്തങ്ങൾ പറഞ്ഞു.
ഇസ്രായേൽ സൈനികരുടെ കടന്നുകയറ്റം സൂചിപ്പിക്കുന്നത് ലെബനിനെതിരായ യുദ്ധം ശക്തമാക്കുന്നതിന്റെ സൂചനയായാണ്.
ലെബനന്റെ തെക്കൻ അതിർത്തിയിൽ യുദ്ധത്തിന്റെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്നും, ഒരു വർഷത്തോളം നീണ്ട അതിർത്തി യുദ്ധത്തിൽ ഹിസ്ബുല്ല റോക്കറ്റുകളിൽ നിന്ന് പലായനം ചെയ്ത ഇസ്രായേലികളെ നാട്ടിലെത്തിക്കുകയെന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വടക്കൻ ഇസ്രായേലിലെ പ്രാദേശിക കൗൺസിൽ മേധാവികളോട് പറഞ്ഞു. ആവശ്യമുള്ള എല്ലാ മാർഗങ്ങളും ഞങ്ങൾ ഉപയോഗിക്കും. വായുവിൽ നിന്നും,കടലിൽ നിന്നും, കരയിൽ നിന്നും ചെയ്യേണ്ടതൊക്കെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലുമായുള്ള ലെബനന്റെ തെക്കൻ അതിർത്തിയിലെ സ്ഥലങ്ങളിൽ നിന്ന് ലെബനൻ സൈന്യം അഞ്ച് കിലോമീറ്റർ (3 മൈൽ) പിൻവാങ്ങിയതായി ലെബനൻ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
ലെബനൻ അതിർത്തിക്കടുത്തുള്ള വടക്ക് മെറ്റുല, മിസ്ഗാവ് ആം, കഫാർ ഗിലാഡി പ്രദേശങ്ങളെല്ലാം ഇസ്രായേൽ അടച്ചു. അവ സൈനിക മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. അതിർത്തിക്കടുത്തുള്ള ലെബനനിൽ, ഹിസ്ബുല്ല അവരുടെ അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിമിതമായ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് ഇസ്രായേൽ യു എസ് നോട് പറഞ്ഞതായി യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
അതേസമയം കരയുദ്ധം നേരിടാൻ തയ്യാറാണെന്ന് ഹിസ്ബുല്ല പറഞ്ഞു. ഇസ്രായേലിനെതിരെയും മിഡിൽ ഈസ്റ്റിലെ യു എസ് താൽപ്പര്യങ്ങൾക്കെതിരെയും പോരാടിയ ഏറ്റവും ശക്തനായ നേതാവായ ഹസൻ നസ്രള്ളയുടെ കൊലപാതകം ഹിസ്ബുല്ലയ്ക്കും ഇറാനും പതിറ്റാണ്ടുകളിൽ നേരിട്ട ഏറ്റവും കനത്ത പ്രഹരങ്ങളിൽ ഒന്നായിരുന്നു. കൂടാതെ രണ്ടാഴ്ചത്തെ തീവ്രമായ വ്യോമാക്രമണവും ഇസ്രായേൽ ശക്തമാക്കിയിരുന്നു.
ഹിസ്ബുല്ലയുടെ ഉപനേതാവായ നയിം ഖാസിം, നസ്രള്ളയുടെ മരണത്തിന് ശേഷമുള്ള ആദ്യ പൊതുപ്രസംഗത്തിൽ "പ്രതിരോധ ശക്തികൾ" ഒരു കരയുദ്ധത്തിന് തയ്യാറാണ് എന്ന് പറയുകയുണ്ടായി.1982 ൽ രൂപീകരിച്ച ഹിസ്ബുല്ല മിഡിൽ ഈസ്റ്റിലുടനീളം വ്യാപിക്കുകയായിരുന്നു. ലെബനനിലെ ഏറ്റവും ശക്തമായ സൈനിക, രാഷ്ട്രീയ ശക്തിയായി ഹിസ്ബുല്ലയെ സംഘടിപ്പിച്ചത് നസ്രള്ള ആയിരുന്നു. പാശ്ചാത്യർ തീവ്രവാദ സൂത്രധാരൻ എന്ന് മുദ്രകുത്തിയ, എന്നാൽ ദശലക്ഷക്കണക്കിന് അനുയായികൾക്ക് ഇസ്രായേലിനെതിരെ നിലകൊണ്ട നായകനായിരുന്നു നസ്രള്ള.