TMJ
searchnav-menu
post-thumbnail

TMJ Daily

നമുക്ക് ആണവ നിരായുധീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാം; ട്രംപിനോട് റഷ്യ

25 Jan 2025   |   1 min Read
TMJ News Desk

യുഎസുമായുള്ള ആണവ നിരായുധീകരണ ചര്‍ച്ചകള്‍ എത്രയും വേഗം പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് റഷ്യ. ലോകത്തെ ആണവായുധവിമുക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യുക്രെയ്ന്‍- റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ആണവ ശക്തികളും തമ്മിലുള്ള ചര്‍ച്ചകള്‍ നിലച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് 2023ല്‍ പുതിയ തുടക്കം എന്ന് വിശേഷിപ്പിച്ചു കൊണ്ട് യുഎസുമായുള്ള ആയുധ നിയന്ത്രണ കരാറില്‍ നിന്നും റഷ്യ പിന്‍മാറിയിരുന്നു.

2026 വരെ പോര്‍മുനകളുടെ എണ്ണത്തിന്റെ പരിധി കരാറില്‍ പറഞ്ഞിരിക്കുന്നത് പോലെ തുടരുമെന്ന് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ചര്‍ച്ചകള്‍ സ്തംഭിച്ചിട്ട് മാസങ്ങളായി.

ചര്‍ച്ചകള്‍ തുടങ്ങാനുള്ള താല്‍പര്യം റഷ്യയുടെ വക്താവ് ദ്മിത്രി പെസ്‌കോവ് ആണ് വെളിപ്പെടുത്തിയത്. പന്ത് അമേരിക്കയുടെ കോര്‍ട്ടിലാണെന്നും എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചത് അവരാണെന്നും അദ്ദേഹം പറഞ്ഞു.

ആണവായുധ നിയന്ത്രണ ചര്‍ച്ചകളില്‍ ചൈനയേയും ഉള്‍പ്പെടുത്തണമെന്ന് ട്രംപ് അടുത്തിടെ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തില്‍ പറഞ്ഞിരുന്നു. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ചൈനയുടെ ആണവായുധങ്ങളുടെ എണ്ണം യുഎസിന്റേതിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


#Daily
Leave a comment