TMJ
searchnav-menu
post-thumbnail

TMJ Daily

അപ്പീലിലും തോറ്റു, ഗൂഗിളും ആപ്പിളും പിഴയിനത്തിലും ടാക്‌സായും അടയ്‌ക്കേണ്ടത് ഭീമമായ തുക

11 Sep 2024   |   1 min Read
TMJ News Desk

യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ ആന്റിട്രസ്റ്റ് പിഴയ്‌ക്കെതിരെ ഗൂഗിള്‍ നല്‍കിയ അപ്പീലില്‍ തിരിച്ചടി. ഭീമന്‍ ടെക് കമ്പനികള്‍  സൂക്ഷ്മപരിശോധനകളും നടപടികളും വരും കാലങ്ങളില്‍ നേരിടാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന സൂചനയാണ് ലണ്ടന്‍ മേല്‍ക്കോടതിയുടെ വിധിയിലൂടെ ലഭിക്കുന്നത്. ആന്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ചുമത്തിയ 2.4 ബില്യണ്‍ യൂറോ പിഴയ്‌ക്കെതിരെ ഗൂഗിള്‍ നല്‍കിയ അപ്പീലാണ് കോടതി തള്ളിയത്. കംപാരിസണ്‍ ഷോപ്പിങ് സേവനത്തില്‍ നടത്തിയ നിയമലംഘനങ്ങള്‍ക്കാണ് ഗൂഗിളിനെതിരെ യൂറോപ്യന്‍ യൂണിയന്‍ നടപടി സ്വീകരിച്ചത്.

നികുതി സംബന്ധമായി  ആപ്പിള്‍ നല്‍കിയ അപ്പീലില്‍ യൂറോപ്യന്‍ നീതിന്യായ കോടതിയും ആപ്പിളിനെതിരെ വിധി പ്രസ്താവിച്ചു. ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്ന നിയമാനുസൃതമല്ലാത്ത സഹായങ്ങള്‍ക്കെതിരെ ടാക്‌സ് കമ്മീഷനാണ് ആപ്പിളിനെതിരെ നടപടിയെടുത്തത്. അയര്‍ലന്‍ഡില്‍ 13 ബില്യണ്‍ യൂറോയാണ് നികുതിയായി നല്‍കാന്‍ കോടതി വിധിച്ചത്. വിധി വന്ന സാഹചര്യത്തില്‍ രണ്ട് കമ്പനികളും പിഴയും നികുതിയും അടയ്ക്കണം. 

''ഭീമന്‍ കോര്‍പറേറ്റുകളെ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി നിര്‍ബന്ധിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ആപ്പിളിനെതിരെ വന്നിട്ടുള്ള വിധിയിലൂടെ ഉടലെടുത്തിരിക്കുന്നത്. അതിനായി ഭരണാധികാരികളും കോടതികളും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.'', ഫ്‌ലാഡ്‌ഗേറ്റ് എന്ന നിയമ കമ്പനിയിലെ അലക്‌സ് ഹാഫ്‌നര്‍ പറയുന്നു. ചാള്‍സ് റസല്‍ സ്പീച്‌ലിസിലെ ഗാരത് മില്‍സ്‌നേ സംബന്ധിച്ചിടത്തോളം ഗൂഗിളിനെതിരെ വന്നിട്ടുളള വിധി ലോകമാസകലമുള്ള മത്സരനിയമങ്ങളുടെ നിയന്ത്രകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്നാണ്.

ഗൂഗിളിനെതിരെ ചുമത്തിയിട്ടുള്ള മൂന്ന് ആന്റിട്രസ്റ്റ് പിഴകളില്‍ ഒന്നിലാണ് അന്തിമവിധി വന്നിട്ടുള്ളത്. ഗൂഗിളിന്റെ ഷോപ്പിങ് സേവനങ്ങളിലേക്ക് ഓണ്‍ലൈന്‍ സന്ദര്‍ശകരെ നേരിട്ട് തിരിച്ചുവിടുന്നുവെന്നതാണ് ചുമത്തിയിട്ടുള്ള കുറ്റം. അന്തിമവിധിയില്‍ താങ്കള്‍ നിരാശരാണെന്ന് ഗൂഗിള്‍ പ്രതികരിച്ചു. നിയമങ്ങള്‍ പാലിക്കാന്‍ വേണ്ടിയുള്ള മാറ്റങ്ങള്‍ സേവനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.


#Daily
Leave a comment