
കേരളത്തില്‍ ലൗജിഹാദ് വര്‍ദ്ധിക്കുന്നു: പി സി ജോര്‍ജ്
മതവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യത്തിലിറങ്ങിയ ബിജെപി നേതാവ് പി സി ജോര്‍ജ് വീണ്ടും വിദ്വേഷ പ്രസംഗം നടത്തി. കേരളത്തില്‍ ലൗജിഹാദ് വര്‍ദ്ധിക്കുന്നുവെന്ന് പി സി ജോര്‍ജ് പറഞ്ഞു. പാലായില്‍ ഒരു ലഹരി വിരുദ്ധ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് വര്‍ഗീയ പരാമര്‍ശം ജോര്‍ജ് നടത്തിയത്.
മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും ഇതില്‍ 41 പേരെ മാത്രമാണ് തിരികെ ലഭിച്ചതെന്നും ജോര്‍ജ് പറഞ്ഞു. അതിനാല്‍ ക്രിസ്ത്യാനികള്‍ പെണ്‍കുട്ടികളെ 24 വയസ്സിന് മുമ്പ് വിവാഹം കഴിപ്പിക്കാന്‍ തയ്യാറാകണമെന്നും രക്ഷിതാക്കള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കി പെരുമാറണമെന്നും ജോര്‍ജ് പറഞ്ഞു.
ഈ വര്‍ഷം ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ കീഴ്‌ക്കോടതി മുതല്‍ ഹൈക്കോടതി വരെ പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിനെ കോടതി റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സ തേടിയ ജോര്‍ജ് ഏതാനും ദിവസങ്ങള്‍ക്കുശേഷം വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടത് പ്രകാരം ജാമ്യം ലഭിച്ചു. സമാനമായ കേസുകളില്‍ ജാമ്യം ലഭിച്ചശേഷം ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് ജോര്‍ജ് വര്‍ഗീയ പ്രസംഗം തുടരുന്നത് പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ കോടതികളില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്‌ഫോടകവസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുണ്ടെന്നും ജോര്‍ജ് ഇന്ന് പാലായില്‍ പറഞ്ഞു. അത് എവിടെ കത്തിക്കാന്‍ ആണെന്നും അറിയാമെന്നും പക്ഷേ പറയുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും ജോര്‍ജ് പറഞ്ഞു.
കേരളത്തില്‍ ലൗജിഹാദ് ഇല്ലെന്ന് അനവധി തവണ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൃത്യമായ ഇടവേളകളില്‍ ലൗജിഹാദ് വിഷയം ഉയര്‍ന്നു വരാറുണ്ട്.