
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിക്ക് ബിനാമി സ്വത്ത് കേസിൽ ക്‌ളീൻ ചിറ്റ്
1000 കോടി രൂപയുടെ ബിനാമി സ്വത്ത് കേസില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ ക്ലീന്‍ചിറ്റ് നല്‍കി. 2021ലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസമാണ് അജിത് പവാര്‍ ചുമതലയേറ്റത്.
മൂന്ന് വര്‍ഷം മുമ്പ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ 1000 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. എന്നാല്‍, ഈ രേഖകള്‍ ബിനാമി ആരോപണം തെളിയിക്കുന്നില്ലെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി.
കേസെടുത്തതിന് പിന്നാലെ യുപിഎ സര്‍ക്കാരിലെ ഘടക കക്ഷിയായിരുന്ന ശരത് പവാറിന്റെ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ രാഷ്ട്രീയ നാടകങ്ങളിലൂടെ പാര്‍ട്ടിയെ സ്വന്തമാക്കുകയും ബിജെപിക്കൊപ്പം ചേരുകയുമായിരുന്നു.
ഡല്‍ഹിയിലെ ഫ്‌ളാറ്റ്, സത്താറയിലെ പഞ്ചസാര ഫാക്ടറി, മുംബൈയിലെ ഓഫീസ് കെട്ടിടം, ഗോവയിലെ റിസോര്‍ട്ട്, മഹാരാഷ്ട്രയില്‍ 27 ഇടത്തായുള്ള ഭൂസ്വത്തുകള്‍ എന്നിവ ബിനാമി സ്വത്ത് നിരോധന നിയമപ്രകാരം കണ്ടുകെട്ടിയിരുന്നു.