
ഇന്ത്യയ്ക്ക് ഭീഷണിയാകുന്നതൊന്നും ചെയ്യില്ലെന്ന് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസു
ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന നടപടികളൊന്നും മാലിദ്വീപിന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മൊയിസു. നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയപ്പോൾ ആയിരുന്നു മൊയ്സുവിന്റെ പ്രതികരണം. ഇന്ത്യയുടെ സുരക്ഷയെ അട്ടിമറിക്കുന്നതൊന്നും മാലിദ്വീപിന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. മാലിദ്വീപിന്റെ വിലമതിക്കാനാവാത്ത സുഹൃത്തും പങ്കാളിയുമാണ് ഇന്ത്യ. പരസ്പര ബഹുമാനത്തോടെയും പങ്കാളിത്ത താത്പര്യങ്ങളോടെയുമുള്ള ബന്ധമാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ളത്. വിവിധ മേഖലയിലുള്ള നിരവധി രാജ്യങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോഴും നമ്മുടെ മേഖലയുടെ സുരക്ഷയും സ്ഥിരതയും ബലികഴിപ്പിക്കുന്ന നടപടികളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മൊയിസു പറഞ്ഞു.
മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചത് ആഭ്യന്തര വിഷയങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മൊയിസു വ്യക്തമാക്കി.
മാലിദ്വീപിന്റെയും ഇന്ത്യയുടെയും മുൻഗണനകളെയും ആശങ്കകളെയും കുറിച്ച് ഇരു രാജ്യങ്ങൾക്കും നിലവിൽ മെച്ചപ്പെട്ട ധാരണകളുണ്ട്. മാലിദ്വീപിലെ ജനങ്ങൾ ആവശ്യപ്പെട്ട കാര്യമാണ് ഞാൻ പ്രാവർത്തികമാക്കിയത്. ആഭ്യന്തര പ്രാധാന്യം അനുസരിച്ചുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങളാണ് സമീപകാലത്തെ മാറ്റങ്ങളിൽ പ്രതിഫലിക്കുന്നത്. പഴയ കരാറുകൾ പുനഃപരിശോധിച്ചത്, അത് മാലിദ്വീപിന്റെ ദേശീയ താത്പര്യങ്ങളുമായി ചേർന്നു പോകുമെന്നും മേഖലയുടെ വളർച്ചയ്ക്ക് ഗുണപരമായ സംഭാവന നൽകുമെന്ന് ഉറപ്പുവരുത്താനുമാണെന്ന് മൊയിസു പറഞ്ഞു.
മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യപ്പെട്ടതും ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സാമൂഹ്യ മാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച് മാലിദ്വീപ് മന്ത്രിന്മാർ നടത്തിയ പരാമർശങ്ങളും ഇന്ത്യ- മാലിദ്വീപ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. ഇത് ഇന്ത്യയിൽ നിന്ന് മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വരുത്തിയിരുന്നു, ഇത് മാലിദ്വീപിലെ ടൂറിസത്തെ സാരമായി ബാധിക്കാൻ തുടങ്ങിയതോടെ മൊയിസു സ്വീകരിച്ച നയങ്ങളിൽ ഇളവ് വരുത്തിയിരുന്നു.
ചൈനയോട് അടുപ്പം പുലർത്തിയിരുന്ന മൊയിസു സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അതിന്റെ ഭാഗമായാണ് മൊയിസുവിന്റെ ഇന്ത്യ സന്ദർശനം. ഈ സന്ദർശനം ഇന്ത്യ- മാലിദ്വീപ് ബന്ധം ശക്തിപ്പെടുത്തുമെന്ന വിശ്വാസത്തിലാണ് മൊയിസു.