
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിസന്ധിയിൽ, നിലവിൽ ടേബിളിൽ 15ാം സ്ഥാനത്ത്
ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിലെ വമ്പൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രതിസന്ധി വിട്ടൊഴിയുന്നില്ല. തുടർച്ചയായ പരാജയങ്ങളും, മോശം പ്രകടങ്ങനളും ക്ലബ്ബിൽ തുടർക്കഥയാവുകയാണ്. 13 മത്സരങ്ങളാണ് 2024-25 സീസണിൽ ബാക്കിയുള്ളത്. കഴിഞ്ഞ ദിവസം ടോട്ടൻഹാം ഹോട്സ്പറിനെതിരെയുള്ള മത്സരത്തിൽ പരാജയപ്പെട്ട് നിലവിൽ പ്രീമിയർ ലീഗ് ടേബിളിൽ 15ാം സ്ഥാനത്താണ് യുണൈറ്റഡ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലീഗ് കിരീടം സ്വന്തമാക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. തുടരെ തുടരെ ക്ലബ് മാനേജർമാർ പുറത്താവുന്നതും, കളിക്കാരുടെ സ്ഥിരമായ മോശം പ്രകടനങ്ങളും കഴിഞ്ഞ കുറച്ച് കാലമായുള്ള യുണൈറ്റഡിന്റെ മോശം റെക്കോർഡിന് കാരണമാവുന്നു. നിലവിലെ സീസണിൽ കഴിഞ്ഞ മാനേജർ ആയിരുന്ന എറിക് ടെൻ ഹാഗിനെ പുറത്താക്കുകയും പോർച്ചുഗലിലെ സ്പോർട്ടിങ് സിപി ക്ലബിന്റെ മാനേജർ ആയിരുന്നു, മികച്ച ട്രാക്ക് റെക്കോർഡുള്ള റൂബൻ അമോറിം യുണൈറ്റഡിന്റെ ഹെഡ് കോച്ചായി ജോയിൻ ചെയ്തിരുന്നു. എങ്കിലും ക്ലബിന്റെ കളിക്കളത്തിലെ മോശം പ്രകടനങ്ങൾ തുടരുകയാണ്.
യുണൈറ്റഡ് താരമായ ബ്രസീലിയൻ വിങ്ങർ ആന്റണി ലോണിൽ ലാ ലിഗയിലെ റയൽ ബെറ്റിസ് ക്ലബ് ജോയിൻ ചെയ്തിരുന്നു. ശേഷം നാല് കളികളിലായി മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമായി മികച്ച പ്രകടനമാണ് ആന്റണി കാഴ്ചവയ്ക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മോശം പ്രകടനമാണ് ആന്റണി പുറത്തെടുത്തിരുന്നത്. കൂടാതെ യുണൈറ്റഡിന്റെ സ്റ്റാർ കളിക്കാരനായിരുന്ന മാർകസ് റാഷ്ഫോർഡ് നിലവിലെ ഹെഡ് കോച്ചുമായുള്ള പ്രശ്നങ്ങൾ മൂലവും, ട്രെയിനിങ്ങിൽ തുടരെയുള്ള മോശം പ്രകടനങ്ങൾ മൂലവും പ്രീമിയർ ലീഗിലെ മറ്റൊരു ക്ലബായ ആസ്റ്റൺ വില്ലയിൽ ലോണിൽ ജോയിൻ ചെയ്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് മെച്ചപ്പെട്ട പ്രകടനമാണ് റാഷ്ഫോർഡ് ആസ്റ്റൺ വില്ലയിൽ കാഴ്ച വയ്ക്കുന്നത്. മികച്ച കളിക്കാരുടെ അഭാവവും, ക്ലബ് ഉടമസ്ഥരുടെ കെടുകാര്യസ്ഥതയുമാണ് ക്ലബിന്റെ നിലവിലെ സ്ഥിതിക്ക് പ്രധാന കാരണമെന്ന് ആരാധകർ പറയുന്നു.