TMJ
searchnav-menu
post-thumbnail

TMJ Daily

മണിയാര്‍ ജലവൈദ്യുത പദ്ധതി: കരാര്‍ നീട്ടുന്നതിന് പിന്നില്‍ മുഖ്യമന്ത്രി അടങ്ങുന്ന മൂവര്‍ സംഘമെന്ന് ചെന്നിത്തല

12 Dec 2024   |   2 min Read
TMJ News Desk

കാര്‍ബോറാണ്ടം യൂണിവേഴ്സല്‍ കമ്പനിക്ക് മണിയാര്‍ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ കരാര്‍ കാലാവധി 25 വര്‍ഷം കൂടി നീട്ടിനല്‍കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍ അഴിമതിയെന്ന് മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2024 ഡിസംബര്‍ 30 നു അവസാനിക്കേണ്ട ബിഒടി കരാറാണ് സര്‍ക്കാര്‍ അടുത്ത 25 വര്‍ഷത്തേക്കു കൂടി നീട്ടാന്‍ ശ്രമം നടത്തുന്നത്.

കെഎസ്ഇബിയുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും അടങ്ങുന്ന മൂവര്‍ സംഘം കരാര്‍ നീട്ടി നല്‍കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. മന്ത്രിസഭയെ നോക്കുകുത്തിയാക്കിയാണ് ഈ നീക്കം.

കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കുന്നതിനെ വൈദ്യുത ബോര്‍ഡ് ശക്തിയുക്തം എതിര്‍ത്തിരുന്നു. കെഎസ്ഇബി ചെയര്‍മാനും ചീഫ് എഞ്ചിനീയറും ഊര്‍ജ്ജ സെക്രട്ടറിക്ക് നല്‍കിയിരുന്ന കത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

1990 ല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വൈദ്യുതി നയ പ്രകാരമാണ് മണിയാര്‍ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ട് നടപ്പിലാക്കാന്‍ കാര്‍ബോറാണ്ടം കമ്പനിക്ക് ഇടതുപക്ഷസര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് ചെന്നിത്തല പറഞ്ഞു. 12 മെഗാവാട്ട് ആണ് ഉല്‍പാദന ശേഷി. ഇതില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കമ്പനിയുടെ വ്യവസായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനും, ശേഷിച്ച വൈദ്യുതി കെ.എസ്ഇബിക്ക് നല്‍കുന്നതിനുമാണ് വ്യവസ്ഥ.

1994 ഡിസംബര്‍ മാസം കമ്മീഷന്‍ ചെയ്ത് ഈ പദ്ധിതുടെ കാലവാധി 2024 ഡിസംബറില്‍ അവസാനിക്കും. കരാര്‍ പ്രകാരം 21 ദിവസം മുമ്പ് നോട്ടീസ് നല്‍കേണ്ടതാണ്. എന്നാല്‍ ഇതുവരെ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

യൂണിറ്റൊന്നിന് അമ്പതു പൈസയില്‍ താഴെ മാത്രം ചെലവു വരുന്ന ഈ പദ്ധതി 2025 ജനുവരി ഒന്ന് മുതല്‍ കെഎസ്ഇബിക്ക് കൈമാറിക്കിട്ടേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ താല്‍പര്യത്തിനേക്കാളും ചില കുത്തക കമ്പനികളുടെ മൂലധന താല്‍പര്യങ്ങള്‍ക്കാണ് പിണറായി സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്നും അവരില്‍ നിന്ന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിച്ചാണ് ഈ കരാര്‍ ദീര്‍ഘിപ്പിച്ച് നല്‍കാനുള്ള നീക്കം നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

2018 -19 കാലത്ത് വെളളപ്പൊക്കത്തില്‍ തങ്ങള്‍ക്കു നാശ നഷ്ടമുണ്ടായി എന്ന കാരണം പറഞ്ഞാണ് കമ്പനി കാലാവധി നീട്ടി ചോദിക്കുന്നത്. മണിയാറില്‍ കാര്യമായ നാശമൊന്നുമുണ്ടായിട്ടില്ല. ഇനി അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ നഷ്ടപരിഹാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കിക്കോളും.

അടുത്ത പത്ത് വര്‍ഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താതെ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള ശേഷിയും, സാഹചര്യവും ഈ പ്രോജക്ടിനുണ്ട്. എന്നിട്ടും കെഎസ്ഇബിക്ക് അത് കൈമാറാതെ സ്വകാര്യ കമ്പനിക്ക് തന്നെ കൈമാറാനുള്ള നീക്കം വൈദ്യുതി ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് തുല്യമാണ്.

ഈ പ്രോജക്ട് കൈമാറിക്കിട്ടുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താകക്കള്‍ക്ക് കൈമാറാനാകുമെന്ന് കെഎസ്ഇബി തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.



#Daily
Leave a comment