മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ കൊല്ലപ്പെട്ടു
രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരൻ മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‍വി ഹിദ്മ (43) സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇയാളുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു. ആന്ധ്രയിലെ എഎസ്ആര്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മയും രണ്ടാം ഭാര്യ രാജാക്കയും കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടതായി വിവരമുണ്ട്. 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ തലവനാണ് ഹിദ്മ.
2013ലെ തെരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്‌ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച ആക്രമണത്തിന്റെ സൂത്രധാരനാണ് ഹിദ്മ. ദന്തേവാഡയിൽ നടന്ന ആക്രമണത്തിൽ 76 സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2021ൽ സുക്മയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ 22 ജവാന്മാരും 2013ലെ ആക്രമണത്തിൽ 27പേരും വീരമൃത്യവരിച്ചിരുന്നു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏക ബസ്തർ ഗോത്ര വിഭാഗക്കാരനാണ് ഹിദ്മ.


