
പട്ടാള നിയമ പ്രഖ്യാപനം: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മാപ്പ് പറഞ്ഞു
രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതില്‍ മാപ്പ് പറഞ്ഞു ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍. ഇനി അത്തരമൊരു ഉത്തരവ് ഉണ്ടാകില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഈയാഴ്ച്ച ആദ്യമാണ് യൂന്‍ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്.
യൂന്‍ ചൊവ്വാഴ്ച്ച രാത്രിയില്‍ പ്രഖ്യാപിച്ച പട്ടാള നിയമത്തെ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റായ നാഷണല്‍ അസംബ്ലി തള്ളിക്കളഞ്ഞിരുന്നു. കൂടാതെ, പ്രസിഡന്റിനെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി ഉയര്‍ത്തുകയും ചെയ്തു.
യൂനിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിയായ പ്യൂപ്പിള്‍ പവര്‍ പാര്‍ട്ടി (പിപിപി) നേതാവായ ഹാന്‍ ഡോങ് ഹൂണ്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്ന് ഹൂണ്‍ കൂട്ടിച്ചേര്‍ത്തു.
യൂന്‍ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടാണ് പട്ടാള നിയമം പ്രഖ്യാപിച്ചതിന് ജനങ്ങളോട് മാപ്പ് അപേക്ഷിച്ചത്. അദ്ദേഹം ഇംപീച്ച്‌മെന്റിനെ കുറിച്ച് സ്പര്‍ശിച്ചില്ല.
പ്രതിപക്ഷം കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയം ഇന്ന് വോട്ടിനിടും. 300 അംഗ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രമേയം പാസാകുകയും യൂന്‍ സ്ഥാനഭ്രഷ്ടനാകുകയും ചെയ്യും. യൂനിന്റെ പാര്‍ട്ടിയില്‍ നിന്നും കുറഞ്ഞത് എട്ട് അംഗങ്ങള്‍ വോട്ടു ചെയ്താല്‍ പ്രമേയം പാസാകും.
പ്രസിഡന്റ് യൂനിന്റെ അഭിപ്രായങ്ങള്‍ തന്നെ നിരാശനാക്കിയെന്നും അവ പൊതുജനരോഷം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഇടയാക്കൂവെന്നും പ്രതിക്ഷ നേതാവായ ലീ ജേ മ്യുങ് പറഞ്ഞു. യൂനിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കാന്‍ തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ലീ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് യൂന്‍ ചൊവ്വാഴ്ച്ച രാത്രിയില്‍ പട്ടാള നിയമം പ്രഖ്യാപിച്ചത് ദക്ഷിണ കൊറിയയെ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരുന്നു. രാജ്യവിരുദ്ധ ശക്തികളും ഉത്തര കൊറിയയും ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. എങ്കിലും, വിദേശ ഭീഷണികളല്ല, തന്റെ സ്വന്തം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണമാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചതെന്ന് വെളിവായി.
പ്രഖ്യാപനം നടത്തി ആറുമണിക്കൂറിനുള്ളില്‍ യൂനിന് പിന്തിരിയേണ്ടി വന്നു. പട്ടാള നിയമം തള്ളിക്കളയുവാൻ പാര്‍ലമെന്റ് യോഗം ചേരുന്നതിനായി ചില എംപിമാര്‍ സുരക്ഷാ വേലികള്‍ ചാടിക്കടന്നാണ് നാഷണല്‍ അസംബ്ലിയില്‍ എത്തിയത്.
യൂനിന്റെ ജനപിന്തുണ കുറഞ്ഞതും, അഴിമതിയാരോപണങ്ങളും, പ്രതിപക്ഷം നേതൃത്വം നല്‍കുന്ന നിയമസഭയും ആണ് അദ്ദേഹത്തെ കടുത്ത നടപടി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.