
വൻതോതിലുള്ള വായുമലീനീകരണം ലാഹോറിലെ സ്കൂളുകൾ അടച്ചുപൂട്ടി
വൻതോതിലുള്ള വായുമലീനികരണം പാകിസ്ഥാനിലെ ലാഹോറിൽ പ്രൈമറി സ്കൂളുകൾക്ക് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. നഗരത്തിൽ 'ഗ്രീൻ ലോക്ഡൗൺ' പദ്ധതി നടപ്പിലാക്കാൻ 50 ശതമാനം ഓഫീസ് ജീവനക്കാർക്കും ഒരാഴ്ചത്തേക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷകൾക്കും ഫിൽട്ടറുകളില്ലാതെ പ്രവർത്തിക്കുന്ന ബാർബിക്യൂ സംവിധാനങ്ങൾക്കും നഗരത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരങ്ങളിൽ ഒന്നായ ലാഹോർ രണ്ടാം തവണയാണ് ഏറ്റവും മലിനമായ വായുവുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തുന്നത്. ഈ പുക മഞ്ഞ് കുട്ടികൾക്ക് ഹാനികരമാണ് അതുകൊണ്ട് തന്നെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് പാകിസ്ഥാനിലെ കിഴക്കൻ മേഖലയിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി മറിയം ഔറംഗസേബ് ആവശ്യപ്പെട്ടു.
ലാഹോറിലെ വായുമലീനികരണ തോത് ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ നിലയിലേക്ക് ഉയർന്നുവെന്നാണ് വായുമലിനീകരണ സൂചിക വെളിപ്പെടുത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചുള്ള അപകടകരമായ വായുമലീനീകരണ തോതിനേക്കാൾ മൂന്നിരിട്ടിയിലേറെയാണ് ലാഹോറിലെ മലിനീകരണം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യത്തിന് ഏറ്റവും ഹാനികരമായ വായുവിലെ സൂക്ഷ്മകണികളുടെ അളവ് അപകടകരമായ നിലയിലേക്ക് ഉയർന്നു.
പുകമഞ്ഞ് ഉയരുന്നതിന് ഏറ്റവും വലിയ കാരണം ഇന്ത്യയിൽ കൃഷിയ്ക്ക് ശേഷം ബാക്കിയാവുന്ന വിള മാലിന്യങ്ങൾ കത്തിക്കുന്ന സമ്പ്രദായമാണെന്ന് പാരിസ്ഥിതിക വിദഗ്ധൻ രാജാ ജഹാംഗീർ അൻവർ പറഞ്ഞു. ശക്തമായ കാറ്റു മൂലമാണ് ഈ പുക അതിർത്തിയിൽ നിന്ന് പാക്കിസ്ഥാനിലേക്ക് എത്തുന്നതിനാൽ ഇന്ത്യയുമായി ചർച്ചകൾ നടത്താതെ ഇത് പരിഹരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം മുഖേന പ്രവിശ്യ സർക്കാർ ഇത്തരം ചർച്ചകൾക്ക് തുടക്കമിടുമെന്നും മറിയം ഔറംഗസേബ് പറഞ്ഞു.
വീടുകളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പുകമഞ്ഞ് നിയന്ത്രിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയതിന് ശേഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുയുള്ളൂവെന്നും അധികൃതർ പറഞ്ഞു.
വിഷവായു ശ്വസിക്കുന്നത് ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശ അർബുദം, ചില ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള വിനാശകരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.