TMJ
searchnav-menu
post-thumbnail

TMJ Daily

24 വര്‍ഷം പഴക്കമുള്ള കേസില്‍ മേധാ പട്കര്‍ അറസ്റ്റില്‍

25 Apr 2025   |   1 min Read
TMJ News Desk

24 വര്‍ഷം പഴക്കമുള്ള മാനനഷ്ടക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. നിലവിലെ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായ വി കെ സക്‌സേനയ്‌ക്കെതിരെ 2000ല്‍ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അറസ്റ്റ്.

മേധ നയിക്കുന്ന നര്‍മ്മദ ബച്ചാവോ ആന്ദോളനെ രഹസ്യമായി വി കെ സക്‌സേന പിന്തുണയ്ക്കുന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. അക്കാലത്ത് നാഷണല്‍ കൗണ്‍സില്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് എന്ന എന്‍ജിഒയുടെ പ്രസിഡന്റ് ആയിരുന്നു വി കെ സക്‌സേന.

ഈ കേസില്‍ പ്രൊബേഷന്‍ ബോണ്ടുകള്‍ സമര്‍പ്പിക്കാത്തതിനാല്‍ മേധയ്‌ക്കെതിരെ കോടതി രണ്ട് ദിവസം മുമ്പ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

നിസ്സാമുദ്ദീനിലെ മേധയുടെ വീട്ടില്‍നിന്നും ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്കുശേഷം അവരെ സാകേത് കോടതിയില്‍ ഹാജരാക്കും.

ഈ കേസില്‍ സാകേത് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിശാല്‍ സിങ് ഏപ്രില്‍ 8ന് മേധയ്ക്ക് ഒരു വര്‍ഷത്തെ പ്രൊബേഷന്‍ അനുവദിച്ചിരുന്നു. മേധയ്ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ കുറ്റം ജയില്‍ ശിക്ഷ നല്‍കാന്‍ തക്കവിധം കഠിനമല്ലെന്നും സിങ് പറഞ്ഞിരുന്നു. ഏപ്രില്‍ 23 ഓടെ പ്രോബേഷന്‍ നല്‍കണമെന്നും മേധയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അവര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് സിങ് വാറണ്ട് പുറപ്പെടുവിച്ചത്.

സക്‌സേന ഒരു ഭീരുവാണെന്നും ഹവാല ഇടപാടുകളില്‍ പങ്കുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

2024 മെയ് 24ല്‍ മറ്റൊരു മജിസ്‌ട്രേറ്റ് കോടതി മേധയുടെ പ്രസ്താവന മാനനഷ്ടം ഉണ്ടാക്കുന്നത് ആണെന്ന് പറഞ്ഞ് അഞ്ച് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയെ സിങ് റദ്ദാക്കുകയായിരുന്നു.






#Daily
Leave a comment