TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഇറാനിയൻ ഹാക്കർ സംഘവും, ചൈനീസ് നിയന്ത്രിത ബോട്ടുകളുമെന്ന് മൈക്രോസോഫ്റ്റ്

24 Oct 2024   |   2 min Read
TMJ News Desk

യുഎസ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ കോട്ടൺ സാൻഡ്സ്റ്റോം എന്ന് മൈക്രോസോഫ്റ്റ് വിളിക്കുന്ന, 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഫ്ലോറിഡയിലെ ജനങ്ങൾക്ക് "ട്രംപിന് വോട്ട് ചെയ്യുക അല്ലെങ്കിൽ..." എന്ന് ഭീഷണിപ്പെടുത്തി ആയിരക്കണക്കിന് ഇമെയിലുകൾ അയച്ച, വലതുപക്ഷ ഹാക്കർമാർ ഇത്തവണയും സന്ദേശങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

യുഎസ് തിരഞ്ഞെടുപ്പിന് പന്ത്രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ, ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഹാക്കിങ് സംഘം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിലും അമേരിക്കൻ മാധ്യമങ്ങളിലും സജീവമായി പ്രവർത്തിക്കുന്നെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

ചൈനീസ് നിയന്ത്രിത ബോട്ടുകളും( BOT ) യുഎസ് തിരഞ്ഞെടുപ്പിനെ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ് അവകാശപ്പെട്ടു. യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാരായ മാർക്കോ റൂബിയോ, പ്രതിനിധികളായ ബാരി മൂർ, മൈക്കൽ മക്കോൾ, മാർഷ ബ്ലാക്ക്ബേൺ എന്നിവർക്ക് നേരെ വിദ്വേഷ പ്രചാരണങ്ങളും, അപകീർത്തികരമായ സന്ദേശങ്ങളും ബോട്ടുകൾ വഴി സംഘം പ്രചരിപ്പിക്കുകയാണ്.

ഈ ബോട്ടുകൾ അലബാമ, ടെക്സസ്, ടെന്നസി എന്നിവിടങ്ങളിലെ വോട്ടർമാരെ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ് വെളിപ്പെടുത്തുന്നു. ചൈനയുടെ പൊതുസുരക്ഷാ മന്ത്രാലയവുമായി ബന്ധമുള്ള ടൈസി ഫ്ലഡ് എന്നറിയപ്പെടുന്ന സംഘം, വിദ്വേഷ സന്ദേശങ്ങൾ പരത്തുക, അഴിമതി ആരോപണങ്ങൾ വർദ്ധിപ്പിക്കുക, എന്നീ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.

അതുപോലെ കോട്ടൺ സാൻഡ്സ്റ്റോം ഗ്രൂപ്പിന്റെ പ്രവർത്തന വേഗതയും, തിരഞ്ഞെടുപ്പ് ഇടപെടലുകളുടെ ചരിത്രവും കണക്കിലെടുത്ത്, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതിന്റെ പ്രവർത്തനം വർധിപ്പിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. ഗ്രൂപ്പിന്റെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ ഇത്  ആശങ്കാജനകമാണെന്നും അവർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ്, രാഷ്ട്രീയ അക്രമം പ്രോത്സാഹിപ്പിക്കുകയും, അതിൽ ഏർപ്പെടുകയും ചെയ്യുന്ന വടക്കേ അമേരിക്കൻ തീവ്ര വലതുപക്ഷ സംഘടന പ്രൗഡ് ബോയ്സ് എന്ന പേരിൽ ഫ്ളോറിഡയിലുള്ളവർക്ക് ഭീഷണിപ്പെടുത്തുന്ന മെയിലുകൾ സംഘം അയച്ചത്.

ആക്ടിവിസ്റ്റ് ഹാക്കർമാരിൽ നിന്ന് വന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോയും സംഘം സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയിരുന്നു. ആ വീഡിയോ വലിയ ആശയകുഴപ്പം സൃഷ്ടിച്ചുവെങ്കിലും, വ്യക്തിഗത വോട്ടിങ്  സംവിധാനങ്ങളെ അത് ബാധിച്ചില്ലെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ മുൻപ് പറഞ്ഞിരുന്നു.

2020 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന്, വ്യാപകമായ തിരഞ്ഞെടുപ്പ് തട്ടിപ്പിന്റെ അവകാശവാദങ്ങൾ നിഷേധിച്ച യുഎസ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ, അക്രമം പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക ഓപ്പറേഷനും കോട്ടൺ സാൻഡ്സ്റ്റോം നടത്തിയതായി മൈക്രോസോഫ്റ്റ് പറഞ്ഞു.

ഇറാനിയൻ ഹാക്കർ സംഘം യുഎസ് തിരഞ്ഞെടുപ്പിനെ ലക്ഷ്യമിടുകയാണ് എന്ന് മൈക്രോസോഫ്റ്റ് പറയുമ്പോൾ അത് നിഷേധിക്കുകയാണ്  ഐക്യരാഷ്ട്രസഭയിലെ ഇറാൻ വക്താവ്. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതവും പൂർണ്ണമായും അസ്വീകാര്യമാണെന്നും  അദ്ദേഹം പറഞ്ഞു. യുഎസ് തിരഞ്ഞെടുപ്പിൽ ഇടപെടാൻ ഇറാന് യാതൊരു ഉദ്ദേശവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് തിരഞ്ഞെടുപ്പിൽ ചൈന ഇടപെടില്ലെന്നും, ഇത്തരം വാദങ്ങൾ ദുരുദ്ദേശം നിറഞ്ഞതാണെന്നും, വാഷിംഗ്ടണിലെ ചൈനീസ് എംബസി വക്താവും പ്രതികരിച്ചു.

നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി കമല ഹാരിസും, ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സർവേകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ്  സമൂഹ മാധ്യമങ്ങളിൽ ഹാക്കർമാരുടെ പ്രവേശനം ശ്രദ്ധിക്കപ്പെടുന്നത്.


#Daily
Leave a comment