
ദൗത്യം സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ചുള്ള പഠനം,പ്രോബ 3 വിക്ഷേപിച്ച് ഐഎസ്ആർഒ
പ്രോബ 3 ദൗത്യവുമായി പിഎസ്എൽവി 59 വിക്ഷേപിച്ച് ഇന്ത്യയുടെ ബഹിരാകാശ സംഘടനയായ ഐഎസ്ആർഒ. വ്യാഴാഴ്ച വൈകിട്ടാണ് ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ നിലയത്തിൽ നിന്ന് ഉപഗ്രഹവുമായി പിഎസ്എൽവി കുതിച്ചുയർന്നത്.
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യത്തിൽ രണ്ട് ഉപഗ്രഹങ്ങളാണുള്ളത്. ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വ്യാഴാഴ്ചയിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറമേയുള്ളതും ചൂടേറിയതുമായ പ്രഭാവലയത്തെക്കുറിച്ച് പഠിക്കാനുള്ള ദൗത്യമാണ് പ്രോബ 3. യൂറോപ്യൻ സ്പേസ് ഏജൻസി നടത്തുന്ന ഇൻ ഓർബിറ്റ് ഡെമോൺസ്ട്രേഷൻ ദൗത്യമാണിത്. 2001ന് ശേഷം യൂറോപ്യൻ സ്പേസ് ഏജൻസിയ്ക്ക് വേണ്ടി നടത്തുന്ന ആദ്യ വിക്ഷേപണമാണിത്. 550 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ 60,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് എത്തിക്കുക.
രണ്ട് ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിക്കുക എന്ന ദൗത്യമാണ് പ്രോബ-3യുടേത്. ഒക്യുൽറ്റർ, കൊറോണഗ്രാഫ് എന്നിവയാണ് ഉപഗ്രഹങ്ങൾ. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യന്റെ പ്രഭാവലയത്തെക്കുറിച്ച് പഠിക്കുന്ന വിധത്തിലാണ് ദൗത്യം രൂപകല്പന ചെയ്തിരിക്കുന്നത്. ഏകദേശം 1680 കോടി രൂപ ചിലവുള്ള ദൗത്യത്തിന് രണ്ടു വർഷമാണ് കാലാവധി. ഭൂമിയിൽ നിന്ന് കുറഞ്ഞ അകലം 600 കിലോമീറ്ററും കൂടിയ അകലം 60,053 കിലോമീറ്ററുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാവും പേടകങ്ങളെ എത്തിക്കുക. ഐഎസ്ആർഒ 2001ൽ വിക്ഷേപിച്ച പ്രോബ-1, 2009ൽ വിക്ഷേപിച്ച പ്രോബ-2, എന്നിവയുടെ തുടർദൗത്യമാണ് പ്രോബ-3.