
തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചതായി എംഎൽഎ കെ ടി ജലീൽ
തിരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി എംഎൽഎ കെ ടി ജലീൽ പറഞ്ഞു. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായിത്തന്നെ തുടരും എന്ന് അറിയിച്ചു. എന്നാൽ അതിന്റെ അർത്ഥം സിപിഎംനോട് വിധേയത്വം ഉണ്ടാവുമെന്നല്ല. അതുപോലെ കോൺഗ്രസിനോടും വിധേയത്വം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോടും പ്രതിബദ്ധതയില്ലാതെ മുന്നോട്ട് പോകാനാണ് താലപര്യമെന്നും പറഞ്ഞു.
വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ ഒന്നിലും തന്നെ മത്സരിക്കില്ല എന്ന് ജലീൽ നേരത്തെ തന്നെ അറിയിച്ചിരുന്നു.ഒരധികാരപദവിയും തനിക്കിനി വേണ്ട എന്ന് ജലീൽ പറഞ്ഞു. പി വി അൻവർ ഉയർത്തിയ ചില വിഷയങ്ങളിൽ യോജിപ്പുണ്ടെന്നും എന്നാൽ അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പില്ലെന്നും ജലീൽ വെളിപ്പെടുത്തി.
തന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തിറങ്ങുന്ന "സ്വർഗസ്ഥനായ ഗാന്ധിജി" എന്ന പുസ്തകത്തിന്റെ അവസാന അധ്യായത്തിലുണ്ടാവുമെന്ന് ജലീൽ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. കൈരളി ബുക്ക്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. തൻ്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയിൽ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയിൽ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം ജലീൽ സമർപ്പിച്ചിരിക്കുന്നത്. അതേസമയം ഇന്ന് വൈകുന്നേരം വാർത്ത സമ്മേളനം നടത്താനിരിക്കുകയാണ് കെ ടി ജലീൽ.