
പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനം തടസമെങ്കില്‍ രാജിവെക്കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ
പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവെക്കുമെന്ന് പിവി അന്‍വര്‍ എംഎല്‍എ. പോരാട്ടമാണ്, അതില്‍ സ്ഥാനം വിഷയമല്ലെന്നും നിയമസഭയില്‍ തനിക്ക് അനുവദിക്കുന്ന കസേരയില്‍ ഇരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും വ്യക്തമാക്കിയ അന്‍വര്‍ തന്റെ പുതിയ പാര്‍ട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
മലപ്പുറം സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമെന്നും പണം ദേശദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ട്. എല്ലാ ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കും ഓഫീസിനും മാത്രമാണ്. ഒരു സമുദായത്തെ മാത്രമാണ് അദ്ദേഹം ലക്ഷ്യം വച്ചതെങ്കില്‍ ആരോപണം എല്ലാവരേയും ബാധിക്കില്ലേ. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം അതിനു തയ്യാറല്ലെങ്കില്‍ മാപ്പു പറയാനെങ്കിലും തയ്യാറാവണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
പി.ആർ സംബന്ധിച്ച വിവാദത്തിൽ സിപിഎമ്മില്‍ നാല്‍പത് അഭിപ്രായങ്ങളുണ്ട്. പറയാന്‍ ആര്‍ക്കും ധൈര്യമില്ലാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്ക് പി.ശശിയേയും എം ആര്‍ അജിത്ത് കുമാറിനേയും ഭയമാണ്. പാര്‍ട്ടിക്ക് പിണറായി വിജയനേയും പേടിയാണ്. ത്രിപുരയിലേക്കും പശ്ചിമ ബംഗാളിലേയും സ്ഥിതിയിലേക്കാണ് സിപിഎംപോകുന്നതെന്നും അന്‍വര്‍ പറഞ്ഞു.