TMJ
searchnav-menu
post-thumbnail

TMJ Daily

പണം ബുദ്ധിപൂര്‍വം ചെലവഴിക്കണം; ദരിദ്രരെ കരുതണം: വാറന്‍ ബഫറ്റ് യുഎസ് ഭരണകൂടത്തോട്

23 Feb 2025   |   1 min Read
TMJ News Desk

ലോകത്തെ ആറാമത്തെ വലിയ കോടീശ്വരനായ വാറന്‍ ബഫറ്റിന്റെ നിക്ഷേപക സ്ഥാപനമായ ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്വേ റെക്കോര്‍ഡ് വാര്‍ഷിക വരുമാനം നേടി. കൂടാതെ, ഹാത്ത്വേയുടെ പക്കലുള്ള പണം 334.2 ബില്ല്യണ്‍ ഡോളറായി വര്‍ദ്ധിക്കുകയും ചെയ്തുവെന്ന് ബഫറ്റ് ഓഹരിയുടമകള്‍ക്ക് അയക്കുന്ന വാര്‍ഷിക കത്തില്‍ പറയുന്നു.

ഉയര്‍ന്ന ബിസിനസ് വാല്യൂവേഷനും ഹാത്ത്വേ വാങ്ങിയതിനേക്കാള്‍ കൂടുതല്‍ ഓഹരികള്‍ തുടര്‍ച്ചായി ഒമ്പതാം പാദത്തിലും വിറ്റതും ആണ് പണം വര്‍ദ്ധിക്കാന്‍ കാരണം. ആപ്പിളിലെ അടക്കം ഓഹരികള്‍ കമ്പനി വിറ്റിരുന്നു. എങ്കിലും ഇപ്പോഴും ആപ്പിളില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഓഹരി നിക്ഷേപം ഉള്ളതും.

വാഷിങ്ടണ്‍ ബുദ്ധിപൂര്‍വം പണം ചെലവഴിക്കണമെന്നും ദരിദ്രരെ കരുതണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെ വര്‍ദ്ധിക്കുന്ന ധനക്കമ്മി ചുരുക്കാന്‍ യുഎസ് അധികൃതര്‍ നടപടി സ്വീകരിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയോടെ നികുതി ഇളവുകള്‍ വര്‍ദ്ധിപ്പിച്ച് കമ്മി സാഹചര്യം വഷളാക്കുകയും ചെയ്യുമെന്ന ഭീതി നിലനില്‍ക്കവെയാണ് ബഫറ്റിന്റെ മുന്നറിയിപ്പ്.

താന്‍ നടക്കാന്‍ ഊന്നുവടി ഉപയോഗിക്കുന്നുവെന്ന് 94 വയസ്സുകാരനായ ബഫറ്റ് കത്തില്‍ പറയുന്നു. കൂടാതെ, മെയ് 3ന് നടക്കുന്ന ഹാത്ത്വേയുടെ വാര്‍ഷിക യോഗത്തില്‍ ഓഹരിയുടമകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കുറച്ച് സമയമേ ചെലവഴിക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

ഹാത്ത്വേയുടെ ഭരണം വൈസ് ചെയര്‍മാന്‍ ഗ്രെഗ് അബേലിന്റെ കൈയില്‍ ഭദ്രമാണെന്നും അദ്ദേഹം ഓഹരി ഉടമകളെ ആശ്വസിപ്പിച്ചു. മൂലധനം വിന്യസിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തെളിയിക്കപ്പെട്ടതാണെന്നും ബഫറ്റ് കൂട്ടിച്ചേര്‍ത്തു.

കമ്പനി തുടര്‍ച്ചയായി മൂന്നാം തവണയും വാര്‍ഷിക പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തിയെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ലാഭം 27% വര്‍ദ്ധിച്ച് 47.44 ബില്ല്യണ്‍ ഡോളറായി.


#Daily
Leave a comment