
പോക്‌സോ കേസിൽ മോൻസൻ മാവുങ്കലിന്റെ മാനേജർ കുറ്റക്കാരൻ
ലൈംഗിക പീഡന പരാതിയിൽ പോക്‌സോ കേസിലെ ഒന്നാം പ്രതി ജോഷി കുറ്റക്കാരനാണെന്ന് കോടതി. കേസിൽ രണ്ടാം പ്രതിയായ മോൻസൻ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. പെരുമ്പാവൂർ കോടതിയാണ് വിധി പറഞ്ഞത്. മോൻസൻന്റെ മാനേജറും മേക്കപ്പുമാനുമാണ് ഒന്നാം പ്രതിയായ ജോഷി.
മോന്‍സന്‍ മാവുങ്കലിന്റെ ജീവനക്കാരിയുടെ മകളെ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവമറിഞ്ഞിട്ടും ഇത് മറച്ചുവെച്ചെന്നും പീഡനത്തിന് സഹായം ചെയ്‌തെന്നുമായിരുന്നു ഈ കേസിലെ രണ്ടാംപ്രതിയായ മോന്‍സനെതിരേ ചുമത്തിയ കുറ്റം.
ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ തന്നെ ജീവപര്യന്തം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ മോന്‍സന്‍ മാത്രമായിരുന്നു പ്രതി.
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഉന്നത വിദ്യാഭ്യാസസഹായം വാഗ്ദാനം ചെയ്ത് ജീവനക്കാരിയുടെ മകളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിച്ചെന്നായിരുന്നു പരാതി. പെണ്‍കുട്ടിയെ തുടര്‍ന്ന് പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും കൂടി പഠിപ്പിക്കാം എന്നും പറഞ്ഞ് പ്രലോഭിപ്പിച്ച് മോന്‍സന്റെ എറണാകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ഇതേ പെണ്‍കുട്ടിയെയാണ് മോന്‍സന്റെ മാനേജറായ ജോഷിയും പീഡനത്തിനിരയാക്കിയത്.
പുരാവസ്തുതട്ടിപ്പ് പുറത്തായതിന് പിന്നാലെയാണ് മോന്‍സനെതിരേ പോക്‌സോ പരാതിയുമായി ജീവനക്കാരിയും എത്തിയത്. മോന്‍സനെ ഭയന്നാണ് നേരത്തെ പരാതി നല്‍കാതിരുന്നതെന്നും പരാതിക്കാരി വ്യക്തമാക്കി.