TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്യത്തെ അന്‍പത് ശതമാനത്തിലധികം ആളുകളും പട്ടിണിയില്‍; നരകയാതനയില്‍ സുഡാന്‍

28 Sep 2024   |   1 min Read
TMJ News Desk

ഭ്യന്തരകലാപം രൂക്ഷമായ സാഹചര്യത്തില്‍ പട്ടിണി മരണത്തിന്റെ പിടിയില്‍ സുഡാന്‍. രാജ്യത്തെ അന്‍പത് ശതമാനത്തിലധികം ആളുകളും പട്ടിണിയില്‍ വലയുമ്പോള്‍, ദിവസേന നൂറുകണക്കിനാളുകളാണ് പട്ടിണിയും അതുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ മൂലവും മരണമടയുന്നത്. യുഎന്നിന്റെ സഹായങ്ങള്‍ക്ക് ആഭ്യന്തരകലഹത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇരുവിഭാഗങ്ങളും ചേര്‍ന്നു തടയിടുകയാണ്. അന്‍പത് ലക്ഷത്തിലധികം ജനസംഖ്യയുള്ള സുഡാനില്‍ അതിലെ അന്‍പത് ശതമാനത്തോളം ആളുകള്‍ രൂക്ഷമായ ഭക്ഷണക്ഷാമത്തിലൂടെയാണ് കടന്നുപോവുന്നത്. 

സുഡാനീസ് ആര്‍മെഡ് ഫോഴ്‌സസും(SAF) റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും(RSF) തമ്മിലുള്ള തര്‍ക്കം 2023 ഏപ്രിലിനു ശേഷം വലിയൊരു ആഭ്യന്തരയുദ്ധത്തിലേക്ക് വഴിവെച്ചപ്പോള്‍, പതിനയ്യായിരം മുതല്‍ ഒന്നരലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ആഭ്യന്തര യുദ്ധത്തിന് മുന്നേ തന്നെ വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് സുഡാന്‍ കടന്നുപോയിക്കൊണ്ടിരുന്നത്. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക ഞെരുക്കങ്ങളും മൂലം 15 ലക്ഷത്തിലധികം വരുന്ന ആളുകള്‍ക്കു അടിയന്തിരമായി സഹായങ്ങള്‍ ആവശ്യമുള്ള സ്ഥിതിവിശേഷമാണുണ്ടായിരുന്നത്. യുദ്ധം മൂലം ഇത് 25 ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് സഹായം ലഭിക്കേണ്ട അവസ്ഥയിലേക്കെത്തിച്ചേര്‍ന്നു. 12 ലക്ഷത്തിലധികം ആളുകള്‍ക്ക് പാര്‍പ്പിടങ്ങളില്‍ നിന്നും ഒഴിഞ്ഞുപോവേണ്ട സ്ഥിതിയിലേക്കും കാര്യങ്ങളെത്തി.

സൈന്യത്തിന്റെ നിയന്ത്രണമുള്ള ഭാഗങ്ങളില്‍ ഭക്ഷണം കൂടുതലായും എത്തിക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ എതിര്‍പക്ഷത്തിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍  ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചേരരുതെന്ന് കരുതി ഒരു പരിധി വരെ മാത്രമേ സൈന്യം ഇതിന് തയ്യാറാവുന്നുള്ളൂ. ആളുകളെ പട്ടിണിക്കിടുന്നതിലൂടെ അവരെ കൂടുതല്‍ നിയന്ത്രിക്കാന്‍ കഴിയുന്ന തന്ത്രവും സൈന്യം ഇതിലൂടെ പയറ്റുന്നുണ്ട്. സൈന്യത്തിന്റെ പിന്തുണയുള്ള  സുഡാനിലെ സര്‍ക്കാര്‍, സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള അനുമതികള്‍ വൈകിപ്പിച്ചും, അവ നല്‍കാതെയും അവസ്ഥ കൂടുതല്‍ ദുസ്സഹമാക്കുകയാണ്. തെക്കേ കോര്‍ഡോഫാന്‍, ഡര്‍ഫര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സഹായമെത്തിക്കുന്നതിനുള്ള അനുമതികള്‍ പൂര്‍ണമായും സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പട്ടിണി ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളില്‍ യുഎന്‍, മറ്റു എന്‍ജിഒകള്‍, നോണ്‍ പ്രൊഫിറ്റ് സംഘടനകള്‍, ഇതിലേക്ക് സംഭാവനകള്‍ നല്‍കുന്ന  പാശ്ചാത്യ രാജ്യങ്ങളുടെ കൂട്ടായ്മ എന്നിവ അവയില്‍ ഉള്‍പ്പെടും. ലോകത്ത് കുടിവെള്ളക്ഷാമവും പട്ടിണിയുമുള്ള മേഖലകള്‍ തിരിച്ചറിയാന്‍ പറ്റുന്ന സാങ്കേതികവിദ്യകള്‍ ഇവരുടെ പക്കലുണ്ട്. എങ്കില്‍പ്പോലും കഷ്ടത അനുഭവിക്കുന്ന മേഖലകളിലേക്ക് എത്രത്തോളം സഹായങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഇവര്‍ക്കെല്ലാം സാധിക്കുന്നുണ്ടെന്നത് സുഡാനിലെ അനുഭവങ്ങള്‍ ഉയര്‍ത്തുന്ന പ്രധാന  ചോദ്യമാണ്.


#Daily
Leave a comment